മാമലക്കണ്ടത്ത് തുമ്പിക്കൈ മുറിഞ്ഞ കാട്ടാന ചെരിഞ്ഞു

ekm-aanaകോതമംഗലം: മാമലക്കണ്ടത്ത് കഴിഞ്ഞ വര്‍ഷം തുമ്പിക്കൈ മുറിഞ്ഞ നിലയില്‍ കണ്ട കാട്ടാന ചെരിഞ്ഞു. പൂയംകുട്ടി വനത്തിലെ പീണ്ടിമേടിന് സമീപമാണ് ഏകദേശം 20 വയസ് തോന്നിക്കുന്ന പിടിയാന ചെരിഞ്ഞത്. കുഞ്ചിയാറിലെ കൂന്ത്രപ്പുഴ തീരത്താണ് ആനയുടെ ജഡം കണെ്ടത്തിയത്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. തിങ്കളാഴ്ച രാവിലെ ഇതുവഴി പോയ ഈറ്റവെട്ടുകാരാണ് ജഡം ആദ്യം കണ്ടത്. ഇവര്‍ കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സമീപത്ത് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നതിനാല്‍ സ്ഥലത്തെത്തിയ വനപാലകര്‍ക്ക് പരിശോധന നടത്താന്‍ സാധിച്ചില്ല. പ്ലാസ്റ്റിക്ക് തിന്നാണോ ആന ചെരിഞ്ഞതെന്ന് സംശയിക്കുന്നതായും വനപാലകര്‍ പറഞ്ഞു.പിടിയാനയുടെ ജഡത്തിന് സമീപത്തായി ആനക്കുട്ടി നില്‍ക്കുന്നതിനാല്‍ അവിടേക്ക് ചെന്നാല്‍ ആനക്കൂട്ടം ആക്രമിക്കാനിടയുണ്ട്.മലയാറ്റൂര്‍ ഡിവിഷനില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ചെരിയുന്ന നാലാമത്തെ കാട്ടാനയാണിത്. ഇടമലയാറില്‍ കക്കൂസ് കുഴിയില്‍ വീണ് ഒന്നര വയസുള്ള ആനക്കുട്ടിയും വടാട്ടുപാറ പലവന്‍പടിക്ക് സമീപം പ്ലാസ്റ്റിക് ഉള്ളില്‍ച്ചെന്ന് ഒരാനയും കാലടി റേഞ്ചിലെ കുന്തിരിമുടിയില്‍ ഒരാനയും ചെരിയുകയുണ്ടായി.

കഴിഞ്ഞ സെപ്റ്റംബറില്‍ ഏഴിന് മാമലക്കണ്ടം ഏണിപ്പാറ ഭാഗത്ത് കാടിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തുമ്പിക്കൈ പകുതി മുറിഞ്ഞ നിലയില്‍ കണെ്ടത്തിയ ആനയുടെ ജഡമാണ് കഴിഞ്ഞ ദിവസം കുഞ്ചിയാറിലെ കൂന്ത്രപ്പുഴ തീരത്ത് കണെ്ടത്തിയത്. തീറ്റ തിന്നാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടിയ ആന അന്ന് ജനവാസ മേഖലയില്‍ ദിവസങ്ങളോളം തമ്പടിച്ചിരുന്നു. ഏറെ ശ്രമത്തിനൊടുവിലാണ്  വനം വകുപ്പ് വെറ്ററിനറി ഡോക്ടര്‍മാര്‍ മയക്കുവെടി വച്ച് തുമ്പിക്കൈയുടെ മുറിഞ്ഞ ഭാഗം ശസ്ത്രക്രിയ നടത്തി നീക്കം ചെയ്ത് ആനയെ കാട്ടിലേക്ക് വിട്ടത്.

Related posts