മാഹി: കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായി കേരളത്തിനു നടുവില്‍ കഴിയുന്ന മാഹിയും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങുന്നു. പുതുച്ചേരിയിലെ 30 മണ്‌ലങ്ങളിലൊന്നാണു മാഹി. ഒമ്പതു സ്ക്വയര്‍ കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള മാഹി നിയമസഭാ മണ്ഡലത്തിലുള്ളത് 29,181 വോട്ടര്‍മാര്‍മാത്രം. 16,062 സ്ത്രീകളും 13,119 പുരുഷന്മാരും. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് മാഹി രണ്ടു മണ്ഡലമായിരുന്നു. മാഹിയും പള്ളൂരും. ജനസംഖ്യാടിസ്ഥാനത്തില്‍ വിഭജനം വന്നപ്പോള്‍ രണ്ടുംകൂടിചേര്‍ത്ത് ഒന്നാക്കി. പുതുച്ചേരിയുടെ ഭാഗമാണെങ്കിലും മാഹിയിലെ രാഷ്ട്രീയം കേരളത്തിനു സമാനമാണ്. കോണ്‍ഗ്രസും സിപിഎമ്മുമാണു പ്രധാന കക്ഷികള്‍. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന മാഹിമണ്ഡലം 1985ല്‍ കോണ്‍ഗ്രസ് സ്വന്തമാക്കുകയായിരുന്നു. സിപിഎമ്മിലെ കെ.വി. രാഘവനെ തോല്‍പിച്ചു കോണ്‍ഗ്രസിലെ പി.കെ. സത്യാനന്ദനാണു സീറ്റ് പിടിച്ചത്.
പിന്നീടിതുവരെ വിട്ടുകൊടുത്തിട്ടില്ല. 1990ല്‍ കോണ്‍ഗ്രസിലെ ഇ. വത്സരാജ് മാഹി എംഎല്‍എയായി. 2011ല്‍ സിപിഎമ്മിലെ ടി.കെ. ഗംഗാധരനെ 6116 വോട്ടിനു തോല്‍പ്പിച്ചു വത്സരാജ് ഡബിള്‍ ഹാട്രിക്കും നേടി. പുതുച്ചേരി മന്ത്രിസഭയില്‍ രണ്ടുതവണ മന്ത്രിയായ വത്സരാജ് ആഭ്യന്തരം, ആരോഗ്യം ഉള്‍പ്പെടെ ഒന്‍പതു വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഏഴാംതവണയും വത്സരാജനെ സ്ഥാനാര്‍ഥിയാക്കണമെന്നാണു പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശിപാര്‍ശ. മുന്‍ പള്ളൂര്‍ എംഎല്‍എ എ.വി. ശ്രീധരന്‍, പി.പി. വിനോദന്‍, രമേഷ് പറമ്പത്ത്, കെ. മോഹനന്‍, അഡ്വ. സജ്‌ന എന്നിവരും സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുണ്ട്. അഡ്വ. അശോക് കുമാര്‍, മനോളി മുഹമ്മദ് എന്നിവരുടെ പേരുകളാണു സിപിഎം പരിഗണിക്കുന്നത്.
2011ല്‍ കോണ്‍ഗ്രസില്‍നിന്നു തെറ്റിപ്പിരിഞ്ഞു മത്സരിച്ചു 15 സീറ്റ് നേടിയ എന്‍. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എന്‍.ആര്‍. കോണ്‍ഗ്രസിനാണു നിലവില്‍ പുതുച്ചേരി ഭരണം. എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയാണ് എന്‍ആര്‍ കോണ്‍ഗ്രസ് മത്സരിച്ചതെങ്കിലും മന്ത്രിസഭയില്‍ ജയലളിതയുടെ പാര്‍ട്ടി ഉണ്ടായിരുന്നില്ല. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ എന്‍.ആര്‍. കോണ്‍ഗ്രസ് ഒറ്റയ്ക്കു ഭരിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഏഴും ഡിഎംകെ രണ്ടും സീറ്റുകളാണു കഴിഞ്ഞതവണ നേടിയത്. കോണ്‍ഗ്രസിനൊപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗും ഡിഎംകെയുമുണ്ടായിരുന്നു.
ഇക്കുറി പുതിയ സഖ്യങ്ങളെക്കുറിച്ചു വ്യക്തതയുണ്ടായിട്ടില്ല. ഇടതുമുന്നണിയായിട്ടാണു സിപിഎം മത്സരം. മാഹിയില്‍ മാത്രമാണ് അവര്‍ക്ക് കാര്യമായ സ്വാധീനമുള്ളൂ. ബിജെപി കഴിഞ്ഞതവണ എന്‍.ആര്‍. കോണ്‍ഗ്രസിനൊപ്പമായിരുന്നു. മുന്‍ രാജ്യസഭാംഗവും പുതുച്ചേരിയിലെ പ്രമുഖനേതാവുമായ പി. കണ്ണന്‍ പാര്‍ട്ടിവിട്ട് എഐഎഡിഎംകെയില്‍ ചേര്‍ന്നതു ക്ഷീണമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഭരണം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്.