മുളയം എസ്ഒഎസ് ദിനാഘോഷം ഇന്ന് : പൊക്കിള്‍ക്കൊടി ബന്ധംമുറിച്ചു മടങ്ങുന്നതു മൂന്ന് അമ്മമാര്‍

tcr-ammaസ്വന്തം ലേഖകന്‍
തൃശൂര്‍: രണ്ടും മൂന്നും വ്യാഴവട്ടക്കാലം നിരവധി കുഞ്ഞുങ്ങള്‍ക്കു സ്‌നേഹവും സാന്ത്വനവും പകര്‍ന്ന മൂന്ന് അമ്മമാര്‍ ഇന്ന് എസ്ഒഎസ് കുട്ടികളുടെ ഗ്രാമത്തില്‍നിന്നു പൊക്കിള്‍ക്കൊടി ബന്ധം മുറിച്ചു പുറത്തിറങ്ങും. മുളയം എസ്ഒഎസ് ദിനാഘോഷത്തില്‍ ഈ മൂന്ന് അമ്മമാര്‍ക്കു സ്‌നേഹോഷ്മള യാത്രയയപ്പും നല്‍കും.സ്വന്തം മക്കളെ പോലെ 111 കുട്ടികള്‍ക്കു സ്‌നേഹവാത്സല്യങ്ങള്‍ പകര്‍ന്ന മലപ്പുറം സ്വദേശി ചന്ദ്രികാമ്മ, കാലടി സ്വദേശി ലീലാമ്മ, ആലുവ സ്വദേശി എല്‍സി ജോണ്‍സന്‍ എന്നിവരാണു എസ്ഒഎസ് ഗ്രാമത്തില്‍നിന്നു വിരമിക്കുന്നത്.

മൂന്നു മാസം പ്രായമുള്ള കൈക്കുഞ്ഞുങ്ങള്‍ മുതല്‍ 12 വയസുവരെയുള്ള ബാലന്മാരെവരെയാ ണു ഈ അമ്മമാര്‍ വളര്‍ത്തി വലുതാക്കിയത്. ഇവരില്‍നിന്നു പലരും പഠിച്ചു വലുതായി ഉയര്‍ന്ന ഉദ്യോഗങ്ങളിലെത്തി. എസ്ഒഎസ് ഗ്രാമത്തിലെ 15-ാം നമ്പര്‍ വീട്ടിലെ അമ്മയായിരുന്നു ചന്ദ്രികാമ്മ. 33 വര്‍ഷക്കാലത്തിനിടെ 40 കുട്ടികള്‍ക്കാണു ചന്ദ്രികാമ്മയുടെ സ്‌നേഹം നുണയാന്‍ അവസരം ലഭിച്ചത്. 37 കുട്ടികള്‍ക്കാണു 32 വര്‍ഷക്കാലം ലീലാമ്മ പരിരക്ഷണമേകിയത്. അമ്മ എന്ന നിലയില്‍ 25 വര്‍ഷത്തോളം എല്‍സി 34 കുട്ടികള്‍ക്കു സ്‌നേഹാമൃതം പകര്‍ന്നു.

ഇവരുടെ മക്കളില്‍ പലരും സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നു. വിവാഹ ജീവിതത്തിലൂടെ സ്വന്തമായൊരു ഇടം കണ്ടെത്തിയ വര്‍ 15ഓളം പേര്‍. 25-ഓളം പേരകുട്ടികള്‍. മക്കളെ ലാളിച്ചും സ്‌നേഹിച്ചും കൊതി തീര്‍ന്നിട്ടില്ലാത്ത ഈ അമ്മമാര്‍ക്ക് ആവോളം സ്‌നേഹമാണു ഇവിടെ നിന്നു തിരിച്ചു ലഭിച്ചിരുന്നത്.    എസ്ഒഎസ് ഗ്രാമത്തിലൂടെ വളര്‍ന്നു നോര്‍വെയിലും കാനഡയിലുംനിന്നു ഉപരിപഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ബാംഗളൂരുവില്‍ സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനം നടത്തി കുടുംബമായി താമസിക്കുന്ന ജിജില്‍ രാമകൃഷ്ണനും, ബാംഗളുരു, കൊച്ചിന്‍ യൂണിവേഴ്‌സിറ്റികളില്‍നിന്നു നിയമപഠനം പൂര്‍ത്തിയാക്കി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ബാംഗളുരുവില്‍നിന്നു ഡോക്ടറേറ്റുമെടുത്തതിനുശേഷം അസിസ്റ്റന്റ് പ്രഫസറായി ബാംഗളൂരു ക്രെസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന ഫിന്‍സി പല്ലിശേരിയും അമ്മമാരുടെ വിരമിക്കല്‍ ചടങ്ങില്‍ ഇന്നു പങ്കെടുക്കും.

മുളയം എസ്ഒഎസ് ഗ്രാമത്തില്‍ ഇന്നു വൈകീട്ട് നാലിനു നടക്കുന്ന ദിനാഘോഷത്തില്‍ അമ്മമാരെ ആദരിക്കുന്നതോടൊപ്പം ഈ പൂര്‍വ വിദ്യാര്‍ഥികളേയും ആദരിക്കും. ജില്ലാ കളക്ടര്‍ വി. രതീശന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിക്കും. ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ യു. മുകുന്ദന്‍ പങ്കെടുക്കും. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു തെളിയിച്ച കുട്ടികള്‍ക്കു ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

Related posts