മോനിപ്പള്ളി ജവഹര്‍ കോളനിയിലെ വീടുകള്‍ അപകടഭീഷണിയില്‍; വിനയായത് റോഡ് വികസനത്തിന് സ്ഥലം വിട്ടുനല്‍കിയത്

ktm-colonyകുറവിലങ്ങാട്: വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം നല്‍കാല്‍ പലരും മടിക്കുമ്പോളും ആകെയുള്ള നാലുസെന്റ് ഭൂമിയില്‍ നിന്ന് പ്രതിഫലം വാങ്ങാതെ സ്ഥലം നല്‍കിയ മോനിപ്പള്ളി ജവഹര്‍ കോളനി നിവാസികളുടെ വീട് ഇപ്പോള്‍ നിലനില്‍പ്പ് ഭീഷണിയില്‍.  തങ്ങളുടെ കൊച്ചുവീടുകള്‍ നിലംപൊത്താതിരിക്കാന്‍ റോഡില്‍ ഒരു സംരക്ഷണഭിത്തി ഉണ്ടാകണമെന്ന നിബന്ധനയില്‍ സ്ഥലം വിട്ടുനല്‍കിയ കോളനി നിവാസികള്‍ക്ക് അധികൃതര്‍ നല്‍കിയ വാക്ക് മറന്നു.

കോളനി നിവാസികള്‍ വിട്ടുനല്‍കിയ സ്ഥലത്ത് മണ്ണെടുപ്പ് നടത്തി മാസങ്ങള്‍ പിന്നിട്ടുവെങ്കിലും ഇനിയും സംരക്ഷണഭിത്തി കെട്ടിനല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ചോരനീരാക്കി പണിതീര്‍ത്ത വീടുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കോളനിയിലെ ഒന്‍പത് വീടുകളാണ് നിലനില്പ് ഭീഷണിയിലുള്ളത്. കഴിഞ്ഞ ജനുവരിയിലാണ് കോളനിക്കാര്‍ വിട്ടുനല്‍കിയ സ്ഥലം പ്രയോജനപ്പെടുത്തി മണ്ണെടുത്ത് വികസനത്തിനായി ഒരുക്കിയത്. ഇതോടെ ഒന്‍പത് വീടുകള്‍ ഉയര്‍ന്ന മണ്‍തിട്ടയ്ക്ക് മുകളില്‍ ഏത് നിമിഷവും വീഴാവുന്ന സ്ഥിതിയിലെത്തി.

സാഹചര്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഉഴവൂര്‍ പഞ്ചായത്തംഗങ്ങളായ മാത്യു ജോസഫും തോമസ് ജോസഫും കെഎസ്ടിപിക്ക് പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. റോഡില്‍ നിന്ന് പതിനഞ്ച് അടിയോളം ഉയരത്തിലാണ് ഇപ്പോള്‍ പല വീടുകളും സ്ഥിതിചെയ്യുന്നത്. മഴക്കാലം ആരംഭിച്ചതോടെ മണ്ണെടുത്ത് നിറുത്തിയിരിക്കുന്ന തിട്ടകളും ഇടിഞ്ഞുതുടങ്ങിയിരിക്കുകയാണ്. അടിയന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കെഎസ്ടിപി തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പഞ്ചായത്തംഗങ്ങളായ മാത്യു ജോസഫും തോമസ് ജോസഫും അറിയിച്ചു.

Related posts