യുഡിഎഫ് വോട്ട് മറിഞ്ഞത് ഷിബുവിന്റെ പരാജയത്തിന് ഇടയായതായി വിലയിരുത്തല്‍

Shibuചവറ: ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ പരാജയപ്പെടാന്‍ ഇടയായതിന് കാരണം വോട്ട് അട്ടിമറിച്ചതെന്ന ആരോപണം ഉയരുന്നു. യുഡിഎഫിലെ വോട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്കും ബി ജെ പി സ്ഥാനാര്‍ത്ഥിക്കും ലഭ്യമായി എന്ന സൂചനയാണ് യുഡിഎഫ് നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസിലെയും ആര്‍ എസ് പിയിലെയും അണികളില്‍ നിന്ന് വ്യാപകമായ വോട്ട് അട്ടിമറി ഉണ്ടായത് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിനിടയാക്കി.

ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ച്ച ഉണ്ടായിരിക്കുന്നത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ പന്മന , തേവലക്കര പഞ്ചായത്തുകളിലെ ബൂത്തുകളിലാണ്. എല്‍ ഡി എഫിലായാലും യു ഡിഎഫിലായാലും ചവറയിലെ വിജയം ആര്‍ എസ് പിക്ക് മാത്രമായിരുന്നു. എന്നാല്‍ ആര്‍എസ്പിയുടെ  മാത്രം തട്ടകമായ ചവറ കൈവിട്ടത് എങ്ങനെയെന്ന ചോദ്യം ആര്‍ എസ് പി നേതൃത്വത്തിന്റെ  മുമ്പില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ അന്ന് എല്‍ഡിഎഫിലെ ആര്‍എസ്പി സ്ഥാനാര്‍ഥിയായിരുന്ന എന്‍. കെ. പ്രേമചന്ദ്രനെ 6061 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ആര്‍എസ്പി സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ഇക്കുറി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സിഎംപി സ്ഥാനാര്‍ഥി എന്‍. വിജയന്‍പിളള 6189 വോട്ടുകള്‍ക്കാണ് ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത്.

ഇരു ആര്‍എസ്പികളും ഒന്നിച്ചശേഷം ആദ്യമായി നടന്ന ലോക്‌സഭ  തെരഞ്ഞെടുപ്പില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എ.ബേബിയെ 24441 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷിച്ച പലയിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി ഷിബുബേബിജോണിന് വോട്ട് കുറഞ്ഞതും എല്‍ഡി എഫ് സ്ഥാനാര്‍ഥി എന്‍.വിജയന്‍പിളളക്ക് വോട്ട് കൂടുതല്‍ ലഭിച്ചതും കോണ്‍ഗ്രസ്, ആര്‍എസ്പി നേതൃത്വത്തെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.നീണ്ടകര ഒഴികെ പന്മന, തേവലക്കര, തെക്കുംഭാഗം, ചവറ, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ വിജയന്‍പിള്ളക്ക് ലീഡ് കൂടുതലായിരുന്നു. ആരുടെ വിജയത്തിന് പിന്നിലും പന്മന തേവലക്കര പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാണ്.

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം എന്നറിയപ്പെട്ടിരുന്ന പന്മന പഞ്ചായത്തില്‍ കഴിഞ്ഞ തവണ മൂവായിരത്തിലധികം ലീഡ്  നേടിയപ്പോള്‍ ഇക്കുറി വിജയന്‍പിളള 2083 വോട്ടിന്റെ ലീഡ് നേടി. തേവലക്കര 1391, ചവറ1648, തെക്കുംഭാഗം 1047, ശക്തികുളങ്ങര 714 എന്നിങ്ങനെയാണ് എല്‍ഡിഎഫ് സഥാനാര്‍ഥിയുടെ ലീഡ്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നീണ്ടകരയില്‍ മാത്രമാണ് ലീഡ് 860 വോട്ട്.പന്മനയില്‍ ഷിബു ബേബി ജോണിന് 13185 വോട്ട്  മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇവിടെ 15268 വോട്ട് നേടി 2083 വോട്ടിന്റെ ഭൂരിപക്ഷം വിജയന്‍പിള്ളയ്ക്ക് കിട്ടി .ചവറയില്‍ ഷിബുബേബി ജോണിന് 11511ഉം വിജയന്‍പിളളക്ക്  13159ഉം വോട്ടും ലഭിച്ചു. തേവലക്കരയില്‍  ഷിബുബേബി ജോണിന് 11310ഉം വിജയന്‍പിളളക്ക് 12701ഉം  വോട്ടും തെക്കുംഭാഗത്ത്  ഷിബുബേബിജോണിന്  4381, വിജയന്‍പിളളക്ക് 1047 വോട്ടും ലഭിച്ചു. നീണ്ടകരയില്‍  ഷിബുബേബിജോണിന്  5403 വോട്ടും വിജയന്‍പിളളക്ക് 4543 വോട്ടുംമാണ് ലഭിച്ചത്.

ഇവിടെ ഷിബുബേബിജോണ്‍ 860 വോട്ടിന് മുന്നിലായിരുന്നു.ശക്തികുളങ്ങരയില്‍ ഷിബുബേബി ജോണിന് 12125 വോട്ടും വിജയന്‍പിളളക്ക് 12839 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ ഷിബുബേബിജോണിന് ഭൂരിപക്ഷം കിട്ടിയ പല ബൂത്തുകളിലും ഇക്കുറി  ഭൂരിപക്ഷം കുറഞ്ഞത്  ആര്‍എസ്പിയെ ഞെട്ടിച്ചിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ് കേന്ദ്രങ്ങള്‍. കഴിഞ്ഞ തവണ 2026 ല്‍പ്പരം വോട്ട് നേടിയ ബിജെപി ഇക്കുറി 10276 വോട്ടാണ് നേടിയത്. 8250 വോട്ട് അധികം നേടി. തേവലക്കര, പന്മന, ചവറ പഞ്ചായത്തുകളിലൂടെ ലീഡ് നേടി വിജയിച്ച് ചവറ നിലനിര്‍ത്താം എന്ന പ്രതീക്ഷയിലായിരുന്നു യു ഡിഎഫ് പ്രവര്‍ത്തകര്‍.

Related posts