യുവാക്കളുടെ ഇടപെടല്‍; സൈമണ്‍ ജീവിതത്തിലേക്ക്

KKD-SAIMONനാദാപുരം: മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങി വഴിതെറ്റിയലഞ്ഞ സൈമണ്‍ യുവാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ബന്ധുക്കളുടെ അടുത്തെത്തി. തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ സൈമണ്‍(58)ആണ് പുറമേരിയിലെ യുവാക്കളുടെ സ്‌നേഹവായ്പില്‍ വീടണഞ്ഞത്. മാത്രമല്ല ചികിത്സയ്ക്കും വിധേയനാകാനായി. പത്ത് ദിവസത്തോളം പുറമേരി ബസ് സ്റ്റോപ്പില്‍ കഴിയുകയായിരുന്ന സൈമണ്‍ ശരീരത്തില്‍ വ്രണം വന്ന നിലയിലായിരുന്നു. ഇത് കണ്ടെത്തിയ ആയനിക്കണ്ടി ബാബു, ഷിവ്യ സ്റ്റോര്‍ ഉടമ സുജിത്ത്, ബേക്കറി ഉടമ ദര്‍ശന കൃഷ്ണന്‍, കൂവ്വേരി ബാലന്‍, വാഴയില്‍ രാജേന്ദ്ര ബാബു  എന്നീ യുവാക്കള്‍ സൈമണെ ശുശ്രൂഷിക്കാനും ബന്ധുക്കളെ കണ്ടെത്താനും ശ്രമിക്കുകയായിരുന്നു.

ഇതിനിടയില്‍ സൈമണിന്  വസ്ത്രങ്ങളും മറ്റും നല്‍കി ശുശ്രൂഷിക്കുകയും ചെയ്തു. ടൗണിലെ ജനതാ ഹോട്ടല്‍ ഉടമ ബാബുവാണ് ഇയാള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. സൈമണിന്റെ നിസ്സഹായവസ്ഥ നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തകരേയും മറ്റും അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒന്നും മിണ്ടാത്ത സൈമണില്‍നിന്നും ഏറെ പണിപ്പെട്ട് അയാളുടെ സ്ഥലം മനസ്സിലാക്കിയ യുവാക്കള്‍ ചേലക്കര പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ പി.വി.ബാബു വഴി വിവരം സൈമണിന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

നാല് മാസം മുമ്പാണ് സൈമണ്‍ വീട്ടില്‍ നിന്നിറങ്ങിയത്. ബന്ധുക്കള്‍ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.രണ്ടുവര്‍ഷം മുന്‍പാണ് സൈമന്റെ ഭാര്യ മരിച്ചത്. ഇതോടുകൂടി അസുഖം കൂടുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏക മകള്‍ വിവാഹിതയാണ്. തുടര്‍ന്ന് ഇയാളുടെ ജേഷ്ഠന്റെ മകനും, സഹോദരിയുടെ ഭര്‍ത്താവും പുറമേരിയിലെത്തി സൈമണെ കൂട്ടിക്കൊണ്ടുപോയി. ആരോടും ഒന്നും മിണ്ടാതെ ബസ് സ്‌റ്റോപ്പില്‍ ഇരിക്കാറുള്ള സൈമണ്‍ ബന്ധുക്കളെ കണ്ടപ്പോള്‍ ഏറെ സന്തോഷവാനായി.

യുവാക്കള്‍ നല്‍കിയ വസ്ത്രം മാറ്റി ബന്ധുക്കള്‍ കൊണ്ട് വന്ന തൂവെള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ആഹ്ലാദത്തോടെ മടങ്ങുമ്പോള്‍ യുവാക്കളോട് ബന്ധുക്കള്‍ നന്ദി അറിയിക്കുന്നുണ്ടായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ശരീരത്തിലെ മുറിവുകള്‍ക്ക് ശുശ്രൂഷ നല്‍കിയശേഷം  സൈമണെ വീട്ടിലേക്ക് കൊണ്ടുപോയി.

Related posts