യുവേഫ ചാമ്പ്യന്‍സ് ലീഗ്: അത്‌ലറ്റിക്കോയും സിറ്റിയും ക്വാര്‍ട്ടറില്‍

sp-footമാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ മാഞ്ചസ്റ്റര്‍സിറ്റിയും അത്‌ലറ്റിക് മാഡ്രിഡും ക്വാര്‍ട്ടറില്‍ കടന്നു. യുക്രൈന്‍ ക്ലബ് ഡൈനാമോ കീവുമായുള്ള രണ്ടാംപാദം ഗോള്‍ രഹിത സമനിലയായെങ്കിലും ആദ്യപാദത്തിലെ (3-1) ജയമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കു തുണയായത്. ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനോടു രണ്ടാംപാദത്തിലും ഗോള്‍രഹിത സമനില നേരിട്ട അത്‌ലറ്റിക് മാഡ്രിഡ് ഷൂട്ടൗട്ടിലൂടെയാണ് (8-7) ജയിച്ചു കയറിയത്.

ആദ്യപാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് അത്‌ലറ്റിക്കോ, പിഎസ്‌വിക്കെതിരെ സ്വന്തം മൈതാനം വിചെന്റെ കാല്‍ഡെറോണില്‍ ഇറങ്ങിയത്. നിശ്ചിത സമയത്ത് ഫെര്‍ണാണേ്ടാ ടോറസിന്റെ ഗോള്‍ശ്രമം പാഴായപ്പോള്‍ അധികസമയത്ത് ആന്റോണിയോ ഗ്രീസ്മാന്‍, ലൂകാസ് ഹെര്‍ണാണ്ടസ് എന്നിവരുടെ ഗോള്‍ ശ്രമങ്ങളെ തടഞ്ഞ് പിഎസ് വി ഗോള്‍കീപ്പര്‍ ജെറോണ്‍ സോയറ്റ് മത്സരം ഷൂട്ടൗട്ടിലേക്കു നീക്കി. പിഎസ്‌വിയുടെ ഗോള്‍പോസ്റ്റിനു കീഴില്‍ സോയറ്റ് മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയിയുടെയും രണ്ടാം പകുതിയുടെയും തുടക്കത്തില്‍ ഗോളെന്നുറച്ച മികച്ച രണ്ട് അവസരങ്ങള്‍ പിഎസ്‌വിക്കു ലഭിച്ചെങ്കിലും അത്‌ലറ്റികോയുടെ ഗോള്‍കീപ്പര്‍ യാന്‍ ഒബ്‌ലാക്കിനെ മറികടക്കാനായില്ല. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍നേടാന്‍ കഴിയാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങി.

ഷൂട്ടൗട്ടില്‍ ഇരുടീമുകളും എല്ലാ അവസരങ്ങളും ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സഡന്‍ഡെത്തിലേക്ക്. സഡന്‍ ഡെത്തിലും ഇരു വലയിലും ഗോള്‍ വീണുകൊണ്ടിരുന്നു. എന്നാല്‍ അതിഥികളുടെ എട്ടാമത്തെ കിക്കെടുത്ത ലൂസിയാനോ നര്‍സിംഗിന്റെ അടി ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. പക്ഷേ ആതിഥേയരുടെ യുവാന്‍ഫ്രാന്റെ അടി വലയില്‍ പതിച്ചതോടെ അത്‌ലറ്റികോ ക്വാര്‍ട്ടറിലേക്കും പിഎസ്‌വിക്കു പുറത്തേക്കുമുള്ള വഴി തെളിഞ്ഞു. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ത്സരത്തില്‍ നിക്കോളാസ് ഓട്ടമാന്റിയും വിന്‍സെന്റ് കോംപാനിയുമില്ലാതെയാണ് സിറ്റി കളത്തിലിറങ്ങിയത്. ഇരുവരുടെയും അഭാവം സിറ്റിയുടെ കളിയെ ബാധിച്ചു. ആദ്യപാദത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് ഡൈനാമോ കീവിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പിച്ച് സിറ്റിക്ക് ഒരിക്കല്‍പ്പോലും സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലാക്കാനായില്ല. ഗോളെന്നുറച്ച ഒന്നാന്തരം അവസരങ്ങളാണ് സിറ്റിയുടെ മുന്നേറ്റനിര പാഴാക്കിയത്.

സെര്‍ജിയോ അഗ്വേറോയ്ക്കു നിശ്ചിത സമയത്തു ഗോള്‍ വീഴ്ത്താന്‍ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം അകലുകയായിരുന്നു. ജീസസ് നവാസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ യായാ ടുറെയുടെ ഷോട്ട് നേരെ ഗോളിയുടെ കൈയ്യിലേക്കായിരുന്നു. ഗോള്‍ വഴങ്ങില്ലെന്നുറച്ച് പ്രതിരോധ ഫുട്‌ബോള്‍ കളിച്ച കീവിന്റെ പ്രതിരോധ കോട്ടയില്‍ തട്ടി സിറ്റിയുടെ ഗോള്‍ശ്രമങ്ങളെല്ലാം അവസാനിച്ചു. കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ സിറ്റിയെ പിടിച്ചുകെട്ടിയ ഡൈനാമോ ഗോള്‍ നേടാന്‍ മറക്കുകയും ചെയ്തു. കളിയില്‍ അല്‍പം മേധാവിത്വം യുക്രൈയന്‍ ക്ലബിനായിരുന്നു. വിരസമായ ആദ്യ പകുതിയ്ക്കു ശേഷം രണ്ടാം പകുതിയില്‍ സിറ്റി ഒന്നുരണ്ട് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തെങ്കിലും ഗോളാക്കാനായില്ല. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സിറ്റി ക്വാര്‍ട്ടറില്‍ കടക്കുന്നത്.

Related posts