രാത്രിയില്‍ ഡ്രൈവ് ചെയുമ്പോള്‍ മറ്റുവാഹനങ്ങളുടെ വെളിച്ചം പ്രശ്‌നമാണോ ? ‘സിംപിള്‍” വിദ്യയുമായി വാറുണ്ണി

tcr-lightതൃശൂര്‍: രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഏതിരേ വരുന്ന വാഹനങ്ങളില്‍നിന്നുള്ള കണ്ണു തുളയ്ക്കുന്ന വെളിച്ചം. ഹെഡ്‌ലൈറ്റുകളുടെ തീവ്രമായ വെളിച്ചം ഡ്രൈവറുടെ കാഴ്ച അല്പനേരത്തേക്കു മറയ്ക്കുന്നതിനാല്‍ അപകടം ഉണ്ടാകുന്ന സാഹചര്യം കൂടുതലാണ്. ഈ അവസ്ഥയെ മറികടക്കാന്‍ വാഹനത്തില്‍ ഘടിപ്പിക്കാവുന്ന ഉഗ്രനൊരു ആന്റി ഗ്ലെയര്‍ സംവിധാനം അവതരിപ്പിക്കുകയാണ് പെരിങ്ങാവ് സ്വദേശിയായ കെ.യു. വാറുണ്ണി. അഡ്ജസ്റ്റബിള്‍ ഗ്ലെയര്‍ വൈസര്‍ എന്ന വാറുണ്ണിയുടെ ഉപകരണം വെറും അഞ്ഞൂറ് രൂപ ചെലവില്‍ ഏതുതരം വാഹനത്തിലും ഘടിപ്പിക്കാം.

സൂര്യപ്രകാശം ചരിഞ്ഞുവീഴുന്ന അവസ്ഥയില്‍ കാഴ്ച സുഗമമാക്കാന്‍ നമ്മള്‍ നെറ്റിക്കു മുകളിലായി കൈപ്പത്തി നിവര്‍ത്തിപ്പിടിക്കാറില്ലേ? ഇതേ തത്വം ഉപയോഗിച്ചാണ് അഡ്ജസ്റ്റബിള്‍ ഗ്ലെയര്‍ വൈസറും പ്രവര്‍ത്തിക്കുന്നത്. വിന്‍ഡ് ഷീല്‍ഡിനും ഡ്രൈവര്‍ക്കും ഇടയിലായി സ്ഥാപിക്കുന്ന ഒരു പ്ലാസ്റ്റിക് ഫിലിം ആണ് ഇവടെ കൈപ്പത്തിയുടെ ജോലി ചെയ്യുന്നത്. മറ്റു വാഹനങ്ങളില്‍ നിന്നുവരുന്ന തീവ്രരശ്മികളെ ഇതു കണ്ണിലടിക്കാതെ തടയും. കാറുകളില്‍ ഉപയോഗിക്കുന്ന സാധാരണ മൊബൈല്‍ ഹോള്‍ഡറുകളില്‍ ഈ ഉപകരണവും സ്ഥാപിക്കാം.

ആവശ്യമില്ലാത്ത സമയങ്ങളില്‍ ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ എടുത്തുമാറ്റുകയോ മുകളിലേക്കു മടക്കിവയ്ക്കുകയോ ചെയ്യാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വാഹനം ഓടിക്കുന്ന ആളുടെ ഉയരത്തിന് അനുസരിച്ച് ഈ വൈസര്‍ ക്രമീകരിക്കുകയുമാവാം. വളരെ കുറഞ്ഞ ചെലവില്‍ ഈ സംവിധാനം ആര്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നു വാറുണ്ണി പറയുന്നു. ഇതിന്റെ സാങ്കേതികവിദ്യ മനസിലാക്കാന്‍ താത്പര്യമുള്ള ആര്‍ക്കും 9447750300 എന്ന നമ്പറില്‍ തന്നെ ബന്ധപ്പെടാമെന്ന് അദ്ദേഹം പറയുന്നു.

ഏറ്റവും കൂടുതല്‍ കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുള്ള ഇന്ത്യക്കാരനെന്ന ലിംക ബുക്ക് ഓഫ് റിക്കാര്‍ഡിന് ഉടമയാണ് താണിക്കല്‍ കോടങ്കണ്ടത്ത് ഇക്രു മകന്‍ വാറുണ്ണി. പോളി കാര്‍ബണേറ്റ് ഷീറ്റുപയോഗിച്ച് വാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന ആന്റി ഗ്ലെയര്‍ സംവിധാനം വര്‍ഷങ്ങള്‍ക്കു മുമ്പ് വാറുണ്ണി അവതരിപ്പിച്ചിരുന്നു. ഡ്രൈവര്‍ക്കു മുന്നില്‍ സുതാര്യത അഡ്ജസ്റ്റ് ചെയ്യാവുന്ന ഒരു ആവരണം പോലെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തിന്റെ പേറ്റന്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

Related posts