രാപ്പകല്‍ സമരം ലോക്‌സഭയിലും ശ്രദ്ധേയമായതായി കൊടിക്കുന്നില്‍

klm-KODIKUNNILകൊല്ലം:  കൊല്ലത്ത് കോണ്‍ഗ്രസ് നടത്തിയ 48 മണിക്കൂര്‍ രാപ്പകല്‍ സമരം ലോക്‌സഭയിലും ശ്രദ്ധേയമായതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.   രണ്ടര ലക്ഷത്തോളം കശുവണ്ടി തൊഴിലാളികള്‍ ജോലി ചെയ്യുന്ന കശുവണ്ടി മേഖലയില്‍  നിലനില്‍ക്കുന്ന  തൊഴില്‍ സ്തംഭനത്തെ കുറിച്ച് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊടിക്കുന്നില്‍ സുരേഷ് നല്‍കിയ അടിയന്തിരപ്രമേയമാണ് ലോക്‌സഭയില്‍ രാപ്പകല്‍ സമരത്തെ ശ്രദ്ധേയമാക്കിയത്. കശുവണ്ടി തൊഴിലാളികള്‍ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും  ശൂന്യവേളയില്‍ കശുവണ്ടി മേഖലയിലെ തൊഴില്‍ പ്രതിസന്ധിയെ കുറിച്ച് പ്രശ്‌നം ഉന്നയിക്കാന്‍ അനുമതി നല്‍കുകയുമുണ്ടായി. തന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള 48 മണിക്കൂര്‍ സമയം കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു രാപ്പകല്‍ സമരം നടത്തിയ കാര്യം കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ പറഞ്ഞു.

കശുവണ്ടി തൊഴിലാളികളടക്കം നൂറുക്കണക്കിന് ആളുകളാണ് രാപ്പകല്‍ സമരത്തിലുടനീളം പങ്കെടുത്തത്. കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികളും കാപെക്‌സിന്റെ ഫാക്ടറികളും സ്വകാര്യമേഖലയിലെ തൊണ്ണൂറു ശതമാനം ഫാക്ടറികളും അടഞ്ഞു കിടക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.അധികാരത്തില്‍ വന്നാല്‍  10 ദിവസത്തിനകം ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് ജോലി കൊടുക്കാമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. ഓണത്തിന് മുമ്പ് കശുവണ്ടി ഫാക്ടറികള്‍ തുറക്കാമെന്നാണ് കേരളാ സര്‍ക്കാര്‍ പറയുന്നതെങ്കിലും തൊഴിലാളികള്‍ക്ക് അതില്‍ വിശ്വാസമില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

Related posts