ലക്ഷങ്ങളുടെ ചന്ദനത്തടിയുമായി നാലുപേര്‍ പിടിയില്‍

klm-chandanamകരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ചെടുത്ത ചന്ദനതടികളുമായി നാലുപേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏഴുലക്ഷം രൂപ വിലമതിക്കുന്ന 500 കിലോ ചന്ദനതടി ഇവരില്‍ നിന്നും പോലീസ് കണെ്ടടുത്തു.കരുനാഗപ്പള്ളി തൊടിയൂര്‍ പുലിയൂര്‍ വഞ്ചി തെക്ക് സ്വദേശികളായ കവറാട്ടുതറയില്‍ ഷെമീര്‍ (22), തോപ്പില്‍ വീട്ടില്‍ അനസ് (24), പുന്തല തെക്കതില്‍ അജ്മല്‍ (19), തൊടിയൂര്‍ പുലിയൂര്‍ വഞ്ചി വടക്കുംമുറിയില്‍ കാട്ടയ്യത്ത് കിഴക്കതില്‍ നൗഷാദ്(42) എന്നിവരാണ് അറസ്റ്റിലായത്. മോഷണം നടത്തിയ ചന്ദനത്തടികള്‍ മലപ്പുറത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് വാഹനവുമായി സംഘം പോലീസ് വലയിലാകുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ തഴവ പുലിമുഖം ക്ഷേത്രത്തിനു സമീപത്തെ വീട്ടുപുരയിടം, തൊടിയൂര്‍ ഇടക്കുളങ്ങര ക്ഷേത്രത്തിനു സമീപം, കരുനാഗപ്പള്ളി ചിറ്റുമൂല, പന്മന കുറ്റിവട്ടം എന്നിവിടങ്ങളില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയത് ഇവരാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതോടൊപ്പം ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയത് ഇവരാണെന്നുള്ള തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്.

കേരളാ ഫോറസ്റ്റ് ആക്ട് പ്രകാരം സ്വന്തം ഭൂമിയില്‍ നില്‍ക്കുന്ന ചന്ദന മരം മുറിക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ കഴിയു. ഇതറിയാത്ത നിരവധിപേര്‍ തുച്ഛമായ തുക നല്‍കി പിടിയിലായവര്‍ ചന്ദനമരം വാങ്ങി മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ചന്ദനകള്ളക്കടത്തുകാര്‍ക്ക് വില്ക്കുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.രാത്രിയില്‍ വട്ടവാള്‍ വച്ചു മുറിച്ചെടുക്കുന്ന മരങ്ങള്‍ കഷണങ്ങളാക്കിയശേഷം സംഘത്തിലുള്ളതും പിടികിട്ടാനുമുള്ള മറ്റൊരു പ്രതിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിലാണ് കടത്തുന്നത്.

ജില്ലയിലെ വിവിധ സ്റ്റേഷനതിര്‍ത്തികളില്‍ കഴിഞ്ഞ ആറുമാസത്തിനകം നിരവധി ചന്ദന മരങ്ങള്‍ മോഷണം പോയിരുന്നു. ഇതേ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കിയിരുന്നു.കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ മലപ്പുറം സ്വദേശികള്‍ക്ക് ചന്ദനത്തടി വില്ക്കാന്‍ പോകുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കൊല്ലം സ്‌പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ റെക്‌സ് ബോബി അര്‍വിന്‍, കരുനാഗപ്പള്ളി എസിപി സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്ക്വാഡിലെ കരുനാഗപ്പള്ളി എസ്‌ഐ ജി.ഗോപകുമാര്‍, എഎസ്‌ഐ ജവഹര്‍ലാല്‍, പത്മകുമാര്‍, എസ്‌സിപിഒ മാരായ പ്രസന്നകുമാര്‍, രാജേഷ്, രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts