വടക്കാഞ്ചേരി പീഡനം; അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി ചോര്‍ത്തുന്നെന്ന് അനില്‍ അക്കര എംഎല്‍എ; ഡിജിപിക്കു പരാതി നല്‍കി

vadakkancheryതിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ മൊഴി പോലീസ് ചോര്‍ത്തുന്നെന്നു കാട്ടി അനില്‍ അക്കര എംഎല്‍എ ഡിജിപിക്കു പരാതി നല്‍കി. പോലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജുവിന്റെ നേതൃത്വത്തിലാണ് മൊഴി ചോര്‍ത്തുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ നാലിന് തൃശൂരില്‍ എത്തിയ സി.ആര്‍. ബിജു അസോസിയേഷന്‍ യോഗമെന്ന വ്യാജേന സിപിഎമ്മിന്റെ പോലീസ് ഫ്രാക്ഷന്‍ വിളിച്ചുചേര്‍ക്കുകയും ഐപിഎസുകാര്‍ ഒഴികെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയാറാക്കുകയും ചെയ്തിരുന്നു.

ഈ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഡിജിപി നിയോഗിച്ച അന്വേഷണസംഘത്തിലുള്ളത്. കേസിന്റെ വിവരങ്ങള്‍ യഥാസമയം മനസിലാക്കി കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. അതോടൊപ്പം പ്രതിസ്ഥാനത്തുള്ള ജയന്തനെയും കൂട്ടാളികളെയും കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന പേരാമംഗലം സിഐ മണികണ്ഠന്‍, വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍മാരായ മധു അമ്പലപുരം, അരവിന്ദാക്ഷന്‍, വടക്കാഞ്ചേരി കോടതിയിലെ അഭിഭാഷകയായ വസന്ത എന്നിവരെയും രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണ് ഈ നീക്കമെന്നും താന്‍ സംശയിക്കുന്നതായി എംഎല്‍എ കത്തില്‍ പറയുന്നു.

പീഡനത്തിനിരയായ യുവതിയുടെ വീട്ടില്‍ ആറാം തീയതി മൊഴിയെടുക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലിയും സിഐ എലിസബത്തും വനിതാ സിവില്‍ പോലീസ് ഓഫീസറായ പ്രിയയും മാത്രമാണ് ഉണ്ടായിരുന്നത്. മൊഴിയെടുപ്പ് പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത സമയത്തു തന്നെ വിവരങ്ങള്‍ സി.ആര്‍. ബിജു ഉള്‍പ്പെടെയുള്ളവര്‍ക്കു ലഭിച്ചതായാണ് മനസിലാക്കുന്നത്. ഈ വിവരങ്ങള്‍ തങ്ങള്‍ക്ക് എതിരാണെന്നു മനസിലാക്കിയ ഇവര്‍ ഇരയായ യുവതിയുടെയും ഭര്‍ത്താവിന്റെയും മാതാപിതാക്കളെക്കൊണ്ട് ഇന്നലെ തൃശൂര്‍ പ്രസ്ക്ലബ്ബില്‍ യുവതിക്കെതിരേ പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍, ഡിജിപിക്ക് താന്‍ കത്തു നല്‍കുന്നതറിഞ്ഞ ഇവര്‍ അതില്‍ നിന്നു പിന്മാറിയിരിക്കുകയാണെന്നും ഇതു തന്റെ ആരോപണം ശരിയാണെന്നു തെളിയിക്കുന്നതാണെന്നും അനില്‍ അക്കര കത്തില്‍ പറയുന്നു.     കേസ് അട്ടിമറിക്കാന്‍ നേതൃത്വം കൊടുത്ത പേരാമംഗലം സിഐ യുടെ പരിധിയില്‍ വരുന്ന സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണു പ്രിയ. പ്രിയയെ ഉള്‍പ്പെടുത്തിയത് കേസിന്റെ വിവരങ്ങള്‍ സിഐക്കു ലഭിക്കുന്നതിനു വേണ്ടിയാണ്. ഇതിനു പുറമേ സംഘത്തിലുണ്ടായിരുന്ന സിഐ എലിസബത്തും സംശയത്തിന്റെ നിഴലിലാണ്. അതിനാല്‍ നിലവിലുള്ള അന്വേഷണസംഘത്തിലെ മുഴുവന്‍ പേരുടെയും സി.ആര്‍.

ബിജുവിന്റെയും സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെയും മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിക്കണം. പ്രതികളുടെ സ്വാധീനവലയത്തിലുള്‍പ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും പകരം ഡിജിപിക്ക് പൂര്‍ണവിശ്വാസമുള്ള ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.

Related posts