വീണ്ടും കോപ്പ നിറയും

sp-copaകേരളത്തില്‍ മണ്‍സൂണ്‍ കാലം ജൂണില്‍ ആരംഭിക്കും. ഈ മഴ നല്‍കുന്ന കുളിരിനെ ചൂടുപിടിപ്പിക്കാന്‍ അമേരിക്കക്കാരുടെ വീറും വാശിയും നിറഞ്ഞ ഫുട്‌ബോള്‍ ആവേശം പുലര്‍ച്ചെയും രാവിലെയും ഇന്ത്യയില്‍ കടന്നുവരും. തെക്കേ അമേരിക്കക്കാര്‍ക്ക് ലോകകപ്പിനെക്കാള്‍ പ്രധാന്യമുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സ്‌പെഷല്‍ സെന്റിനാരിയോ ടൂര്‍ണമെന്റിനു വേദിയൊരുക്കുന്നത് അമേരിക്ക. ജൂണ്‍ മൂന്നു മുതല്‍ 26 വരെയാണ് അമേരിക്കന്‍ ഫുട്‌ബോള്‍ ശക്തികളുടെ പോരാട്ടം. ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ്പയില്‍ ആവേശം നിറയ്ക്കാന്‍ ഈ പ്രാവശ്യം പതിനാറു ടീമുകളാണുള്ളത്. ബ്രസീലിനും അര്‍ജന്റീനയ്ക്കും ധാരാളം ആരാധകരുള്ള കേരളത്തില്‍ ജൂണിലെ ഓരോ ദിവസവും മത്സരത്തിന്റെ ആവേശം ആസ്വദിച്ചു തുടങ്ങാന്‍ സാധിക്കും.

കോപ്പ അമേരിക്ക @100

1916ല്‍ ആരംഭിച്ച തെക്കേ അമേരിക്കക്കാരുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ്പ അമേരിക്കയുടെ 45-ാം എഡിഷനാണ് അമേരിക്ക വേദിയാകുക. തെക്കേ അമേരിക്കയ്ക്കു പുറത്ത് ആദ്യമായാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടക്കുന്നത്. തെക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (കോംബോള്‍) പത്തു രാജ്യങ്ങളും വടക്കേ അമേരിക്കന്‍ കോണ്‍ഫെഡറേഷനില്‍നിന്നും (കോണ്‍കാകാഫ്) ആറു ടീമുകളുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കോംബോളില്‍നിന്ന് അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, ഇക്വഡോര്‍, പരാഗ്വെ, പെറു, ഉറുഗ്വെ, വെനസ്വേല എന്നീ 10 ടീമുകള്‍ എത്തും. കോണ്‍കാകാഫില്‍നിന്നും യുഎസ്എ, മെക്‌സിക്കോ, കോസ്റ്റാറിക്ക, ജമൈക്ക, ഹെയ്തി, പാനമ ടീമുകളും വരും. അമേരിക്കയിലെ പത്ത് നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം ഫൈനലിനു വേദിയാകും.

സെന്റിനാരിയോ ടൂര്‍ണമെന്റിലെ വിജയികള്‍ക്കു 2017ലെ ഫിഫ കോണ്‍ഫഡെറേഷന്‍സ് കപ്പിനു യോഗ്യത നേടില്ല. 2015ലെ കോപ്പ അമേരിക്ക ജയിച്ച ചിലി കോണ്‍ഫെഡറേഷന്‍സ് കപ്പിനു യോഗ്യത നേടിക്കഴിഞ്ഞു. എന്നാല്‍, ഫിഫ റാങ്കിംഗില്‍ വ്യത്യാസം വരുത്താന്‍ ഈ ടൂര്‍ണമെന്റിനു സാധിക്കും.

സ്വര്‍ണത്തില്‍ തിളങ്ങി ട്രോഫി

ലോകത്തെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രത്യേക ശതാബ്ദി ടൂര്‍ണമെന്റിന് ഒരു സ്‌പെഷല്‍ ട്രോഫി നല്‍കിയില്ലെങ്കില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാകില്ല. അതുകൊണ്ട് ടൂര്‍ണമെന്റ് സംഘാടകര്‍ ഏറ്റവും മികച്ച ട്രോഫി തന്നെ നല്‍കാന്‍ തീരുമാനിച്ചു. മറ്റ് ടൂര്‍ണമെന്റുകളില്‍ വെള്ളി ട്രോഫി നല്‍കുമ്പോള്‍ കോപ്പ അമേരിക്കയുടെ സ്‌പെഷല്‍ ടൂര്‍ണമെന്റിന് വ്യത്യസ്തത അവര്‍ ആഗ്രഹിച്ചു. അതിനായി പ്രത്യേക സ്വര്‍ണ ട്രോഫി തന്നെ സംഘാടകര്‍ തയാറാക്കി.

കോംബോള്‍ പ്രസിഡന്റ് അലെഹാന്‍ഡ്രോ ഡൊമിനിഗസ് വില്‍സണ്‍ സ്മിത് കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയില്‍ കഴിഞ്ഞ മാസം 28ന് സെന്റിനാറിയോ ട്രോഫി പ്രകാശനം ചെയ്തു. പുതിയ ട്രോഫി തയാറാക്കാന്‍ ആകെ 187 ദിവസമാണെടുത്തത്. 89 ദിവസം കൊണ്ട് രൂപകല്പന ചെയ്ത ട്രോഫിയെ യോജിപ്പിക്കാനായി 98 ദിവസം കൂടിയെടുത്തു. സാധാരണ കോപ്പ അമേരിക്ക ട്രോഫിയില്‍നിന്നും വ്യത്യസ്തമായ സെന്റിനറിയോ ട്രോഫിയില്‍ സ്വര്‍ണം പൊതിഞ്ഞിക്കുകയാണ്. രണ്ടടി നീളമുള്ള ട്രോഫിക്ക് 7.1 കിലോഗ്രാം (15.65 പൗണ്ട്) തൂക്കമാണുള്ളത്. ട്രോഫിയുടെ ഉള്‍വശം വെള്ളി പൂശിയതാണ്. ട്രോഫിയില്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളുടെ മുഴുവന്‍ മാപ്പും കൂടാതെ രണ്ട് ഫുട്‌ബോള്‍ സംഘടനകളുടെയും (കോംബോള്‍, കോണ്‍കാകാഫ്) എംബ്ലവും ആലേഖനം ചെയ്തിട്ടുണ്ട്.

ട്രോഫിയുടെ ചുവട്ടില്‍ ടൂര്‍ണമെന്റിലെ പതിനാറു ടീമുകളുടെ പേരു കൊത്തിയിട്ടുണ്ട്. കോപ്പ അമേരിക്കയില്‍ രണ്ടു ട്രോഫി നല്‍കുന്നതും ഇതാദ്യമാണ്. ജേതാക്കള്‍ക്ക് എന്നന്നേക്കുമായി സെന്റിനാരിയോ ട്രോഫി കൈവശംവയ്ക്കാം. ഫൈനല്‍ നടക്കുന്ന ന്യൂ ജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ജേതാക്കള്‍ക്ക് ട്രോഫി നല്‍കും. ട്രോഫിയില്‍ ജേതാക്കളുടെ പേരും ആലേഖനം ചെയ്യും. ഇതിനൊപ്പം കോപ്പ അമേരിക്കയുടെ ശരിക്കുള്ള ട്രോഫിയില്‍ സെന്റിനാരിയോ ടൂര്‍ണമെന്റിലെ ജേതാക്കളുടെ പേര് ചേര്‍ക്കും. അവരെ കോപ്പ അമേരിക്ക ജേതാക്കളുടെ പട്ടികയിലും ഉള്‍പ്പെടുത്തും.

ടീമുകള്‍, ഗ്രൂപ്പുകള്‍

കോംബോള്‍ ടീമുകളാണ് കോപ്പയുടെ സ്ഥിരം അംഗങ്ങള്‍. യുഎസ്എ ആതിഥേയര്‍ എന്ന നിലയില്‍ നേരിട്ടു യോഗ്യത നേടി. മെക്‌സിക്കോയ്ക്കും നേരിട്ടു യോഗ്യതയായിരുന്നു. കോസ്റ്റാറിക്ക 2014ലെ സെന്‍ട്രോഅമേരിക്കാന ചാമ്പ്യന്‍മാരായിരുന്നു. ജമൈക്ക 2014ലെ കരീബിയന്‍ കപ്പ് ജേതാക്കള്‍. ഹെയ്തി പ്ലേ ഓഫിലൂടെ യോഗ്യത നേടി. പാനമയും ടൂര്‍ണമെന്റിന് പ്ലേ ഓഫില്‍ ജയിച്ച് യോഗ്യത നേടുകയായിരുന്നു.

നാലു ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. എ ഗ്രൂപ്പില്‍ അമേരിക്ക, കൊളംബിയ, കോസ്റ്റാറിക്ക, പരാഗ്വെ ഗ്രൂപ്പ് ബിയില്‍ ബ്രസീല്‍, ഇക്വഡോര്‍, ഹെയ്തി, പെറു ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ, ഉറുഗ്വെ, ജമൈക്ക, വെനസ്വേല ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന, ചിലി, ബൊളിവിയ, പാനമ. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും.

അര്‍ജന്റീനയ്ക്കും ബ്രസീലിനും കിരീടം വേണം

ലോകകപ്പിന്റെയും കോപ്പ അമേരിക്കയുടെയും ഫൈനലില്‍ കടന്നെങ്കിലും കിരീടം നേടാന്‍ അര്‍ജ ന്റീനയ്ക്കായില്ല. ലയണല്‍ മെസിയെന്ന ലോകോത്തര താരം നയിക്കുന്ന ടീം മികച്ച ടീമായിരുന്നിട്ടും ലോകകപ്പില്‍ ജര്‍മനിയോടും കോപ്പ അമേരിക്കയില്‍ ചിലിയോടും തോല്‍ക്കേണ്ടിവന്നു. അതിന്റെ കയ്പു മാറ്റാന്‍ മെസിക്ക് ഒരു കിരീടം നേടിയേ പറ്റു. കൂടാതെ മെസിക്കു ദേശീയ കുപ്പായത്തില്‍ ഒരു കിരീടം അത്യാവശ്യവുമാണ്. കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക ഫൈനലില്‍ തങ്ങളെ കരയിച്ച ചിലിയെ ഗ്രൂപ്പ് പോരാട്ടത്തില്‍ നേരിടാനും പകരം വീട്ടാനും അവസരം അര്‍ജന്റീനയ്ക്ക് ഒരുങ്ങുകയാണ്.

ബ്രസീലിനും കിരീടം വേണം. ലോകകപ്പില്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ വലിയ സ്വപ്നവുമായി കളിച്ചെങ്കിലും സെമിയില്‍ ജര്‍മനിയോടു നാണംകെട്ടു തോറ്റു. കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനില്‍ പരാഗ്വെയോടു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റു പുറത്തായി. ബ്രസീലിനു സൂപ്പര്‍ താരം നെയ്മറുടെ സേവനം ലഭിക്കില്ല. ബാഴ്‌സലോണ നെയ്മറെ വിട്ടുകൊടുക്കാത്തതാണ് കാനറികള്‍ക്ക് അടിയായത്.

സ്വന്തം കാണികളുടെ മുന്നില്‍ കളിച്ചു നേടിയത് യുഎസ്എയിലും ആവര്‍ത്തിക്കുക എന്ന ലക്ഷ്യവുമായാണ് ചിലിയുടെ ചുവപ്പ് സൈന്യം ഇറങ്ങുന്നത്. കോപ്പ അമേരിക്ക ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയിട്ടുള്ള ഉറുഗ്വെയും താരസമ്പന്നമാണ് യൂറോപ്പില്‍ പയറ്റി ത്തെളിഞ്ഞ മികച്ച ഒരു നിരയാണ് അവര്‍ക്കുള്ളത്. ലൂയിസ് സുവാരസ്, എഡിന്‍സണ്‍ കവാനി, ഡിഗോ ഗോഡിന്‍ എന്നിവര്‍ അവരില്‍ പ്രമുഖരാണ്. കൊളംബിയയും അദ്ഭുതം സൃഷ്ടിക്കാന്‍ പ്രാപ്തരാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന ഇക്വഡോറും കോപ്പയിലും മികവ് തുടരാനാണ് ഇറങ്ങുന്നത്. പരാഗ്വെയും പെറും യുഎസ്എയും മെക്‌സിക്കോയും തങ്ങളുടെ മികവ് ലാറ്റിന്‍ അമേരിക്കയിലെ ഫുട്‌ബോള്‍ കരുത്തര്‍ക്ക് വെളിപ്പെടുത്താന്‍ കൂടിയാണ് ഇറങ്ങുക.

Related posts