വേനല്‍ കടുത്തു; ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി

KKDPUZZHAകോഴിക്കോട്: വേനല്‍ കടുത്തതോടെ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങി. നഗരപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളിലും ഒരു പോലെ നീരുറവകള്‍ വറ്റിത്തുടങ്ങിയതോടെയാണ് ജലക്ഷാമം രൂക്ഷമായത്. പൂനൂര്‍ പുഴയിലും ചാലിയാറിലും വെള്ളം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ മാസം പകുതിയാകുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലെല്ലാം തന്നെ മാര്‍ച്ച് മാസം പകുതിയോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. ജില്ലയുടെ പ്രധാന പുഴകളായ പൂനൂര്‍ പുഴ, ചാലിയാര്‍, കുറ്റിയാടി പുഴ എന്നിവയിലെല്ലാം വെള്ളം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. പുഴ വെള്ളം ആശ്രയിക്കുന്ന ജനങ്ങള്‍ ജലലഭ്യത കുറഞ്ഞതോടെ ആശങ്കയിലായിട്ടുണ്ട്.

ജില്ലയുടെ ഉള്‍നാടന്‍ഗ്രാമങ്ങളില്‍ ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. നഗരപ്രദേശങ്ങളില്‍ കുടിവെള്ളം പണംകൊടുത്തു വാങ്ങാവുന്ന സ്ഥിതിയുള്ളതിനാല്‍ വലിയ പ്രതിസന്ധിയിലേക്ക് നഗരം നീങ്ങാറില്ല. ഗ്രാമപ്രദേശത്തെ മിക്കവീടുകളിലെയും കിണറുകള്‍ ഇതിനോടകം തന്നെ വറ്റിത്തുടങ്ങിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാഹനങ്ങളില്‍ വെള്ളം എത്തിച്ചുകൊടുത്തിരുന്നു. ഇത്തവണയും ഗ്രാമങ്ങളില്‍ കുടിവെള്ള വിതരണം നടത്താന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനോടകം തന്നെ തയാറാറെടുക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തതോടെ കുടിവെള്ള വിതരണം പ്രധാന പ്രചാരണ ആയുധമാക്കാനും പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ നഗരപ്രദേശങ്ങളില്‍ വേനല്‍ കടുക്കുന്നതോടെ കുടിവെള്ളത്തിന് വന്‍ വില ഈടാക്കാനും സാധ്യതയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വിതരണക്കാര്‍ ഇത്തരത്തില്‍ വില വര്‍ധിപ്പിച്ചതായി ജനങ്ങള്‍ പറയുന്നു. ഫഌറ്റുകളിലും ഓഫീസുകളിലുമെല്ലാം വെള്ളം എത്തിക്കുന്നവര്‍ 10 മുതല്‍ 20 രൂപ വരെ വര്‍ധിപ്പിച്ചാണ് കഴിഞ്ഞ വര്‍ഷം വെള്ളം നല്‍കിയതെന്നും ഉപഭോക്താക്കള്‍ പറയുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതോടെ മേഖലയില്‍ കുടിവെള്ള വിതരണ മാഫിയ പിടിമുറുക്കുന്നതായും ജനങ്ങള്‍ പറയുന്നു.

Related posts