വ്‌ളാത്താങ്കര സ്വര്‍ഗാരോപിത മാതാ ദേവാലയ തിരുനാള്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു

tvm-thirunalനെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്‌ളാത്താങ്കര സ്വര്‍ഗാരോപിത മാതാ ദേവാലയത്തിലെ തിരുനാളിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നെയ്യാറിന്റെ തീരത്തെ വ്‌ളാത്താങ്കരയില്‍ കന്യകാവ് പുരയിടത്തിലാണ് നെയ്യാറ്റിന്‍കര രൂപതയിലെ ഈ പുരാതന ദേവാലയം സ്ഥിതി ചെയ്യുന്നത്.   പരിശുദ്ധ മറിയത്തെ വാഴ്ത്തുന്നതിനായി വിശ്വാസികള്‍ ഒന്നിച്ചു കൂടിയിരുന്ന സ്ഥലത്തെ പൂര്‍വികര്‍ വാഴ്ത്താന്‍കര എന്നു വിളിച്ചു. വാഴ്ത്താന്‍കരയാണ് പിന്നീട് വ്‌ളാത്താങ്കര ആയതെന്ന് കരുതപ്പെടുന്നു. ഇന്ന് ദേവാലയം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം കന്യകയുടെ വാസസ്ഥലം എന്ന് അര്‍ഥം വരുന്ന കന്യകാവു പുരയിടം എന്നും അറിയപ്പെട്ടു.

റവന്യൂ രേഖകളിലും ഈ പരാമര്‍ശം നിലനില്‍ക്കുന്നുണ്ട്. ഈ പ്രദേശത്ത് 16-ാം നൂറ്റാണ്ടില്‍ മിഷന്‍ പ്രവര്‍ ത്തനം നടത്തിയത് മധുര ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭാ മിഷണറിമാരാണെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. പാറശ്ശാല, നെയ്യാറ്റിന്‍കര പ്രദേശത്ത് സ്വര്‍ഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുളള ഒരേയൊരു ദേവാലയം വ്‌ളാത്താങ്കരയിലാണ്.  അതുകൊണ്ടുതന്നെ ഈ ദേവാലയം ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലവും നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ പിളളത്തൊട്ടിലായും വിശേഷിപ്പി ക്കപ്പെടുന്നു.

വയലേലകളും തെങ്ങിന്‍ തോപ്പുകളും നീര്‍ച്ചാലുകളും നിറഞ്ഞ, കാനാന്‍ ദേശാനുഭവം നല്‍കുന്ന കന്യകാവു പുരയിടത്തിലെ വ്‌ളാത്താങ്കര മണ്ണില്‍ ബെല്‍ജിയം കര്‍മ്മലീത്താ മിഷണറിമാരും പ്രവര്‍ത്തിച്ചിരുന്നതായി ചരിത്ര രേഖകളുണ്ട്. ആദ്യകാലങ്ങളില്‍ ഒരു വര്‍ഷത്തില്‍ ഏതാനും അവസരങ്ങളില്‍ മാത്രമേ മിഷണറിമാരുടെ സേവനം ഇവിടെ ലഭിച്ചിരുന്നുള്ളൂ.മിഷണറിമാര്‍ വരുന്ന നാളുകളില്‍ ഇവിടെ വസിച്ച് പ്രേഷിത പ്രവര്‍ത്തനം നടത്തി മടങ്ങുമായിരുന്നു. ഏതാണ്ട് 1940 വരെ പള്ളിയിലെ പ്രാര്‍ഥനകള്‍ തമിഴ് ഭാഷയില്‍ ആയിരുന്നു.  ദിവ്യബലി ലത്തീന്‍ ഭാഷയിലും.

ആദ്യ കാലം മുതല്‍ക്കെ ഓഗസ്റ്റ് ആറ് കര്‍ത്താവിന്റെ രൂപാന്തരീകരണ തിരുനാള്‍ ദിവസം ഇടവക തിരുനാള്‍ ആരംഭിച്ച് കന്യകാ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളായ ഓഗസ്റ്റ് 15 ന് തിരുനാള്‍ സമാപിക്കുകയാണ് പതിവ്. ഓഗസ്റ്റ് ആറിന് തുടങ്ങുന്ന ഇപ്രാവശ്യത്തെ തിരുനാളിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്നുമാണ് കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്. തീര്‍ഥാടനത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പതു മുതല്‍ 13 വരെ സെഹിയോന്‍ ധ്യാന ടീമിന്റെ ബൈബിള്‍ കണ്‍വെന്‍ഷനും 13,14,15 തീയതികളില്‍ ജപമാല വിസ്മയം -2016 ഉം സംഘടിപ്പിച്ചിട്ടുണ്ട്.

Related posts