ശബരിഗിരി ജലവൈദ്യുതി പദ്ധതി ജൂബിലി നിറവില്‍

ALP-DAMപത്തനംതിട്ട: കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയായ മൂഴിയാറിലെ ശബരിഗിരി സുവര്‍ണജൂബിലി നിറവില്‍. 340 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയുടെ 50-ാം വാര്‍ഷികം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ആഘോഷപരിപാടികള്‍ ഇന്ന് മൂഴിയാര്‍ പവര്‍ഹൗസില്‍ കെഎസ്ഇബി ചെയര്‍മാന്‍ ഡോ.എം. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടനപരിപാടി ലഘൂകരിച്ചിരിക്കുകയാണ്.

എന്‍ജിനീയറിംഗ് കോളജ് തലത്തില്‍ ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, പദ്ധതിയെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവയും നടത്തുമെന്ന് ശബരിഗിരി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സൂസന്‍ ജോസഫ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.ജേക്കബ് എന്നിവര്‍ അറിയിച്ചു.1966 ഏപ്രില്‍ 18നാണ് ശബരിഗിരി പദ്ധതി പ്രവര്‍ത്തിച്ചുതുടങ്ങിയത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടക്കം കുറിച്ച പദ്ധതി പ്രവര്‍ത്തനങ്ങളുടെ ആദ്യ ജനറേറ്ററിലാണ് 1966ല്‍ ഉത്പാദനം തുടങ്ങിയത്.

1967 ഓഗസ്റ്റ് 28ന് അന്നത്തെ ഉപരാഷ്ട്രപതി വി.വി. ഗിരി പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. 1966 ജൂണ്‍ 24നു രണ്ടാം നമ്പര്‍ ജനറേറ്ററും 1966 ഡിസംബര്‍ 29ന് മൂന്നാം നമ്പര്‍ ജനറേറ്ററും 1967 ജൂണ്‍ 22ന് നാലാം നമ്പര്‍ ജനറേറ്ററും 1967 ഒക്ടോബര്‍ 17ന് അഞ്ചാം നമ്പര്‍ ജനറേറ്ററും 1967 നവംബര്‍ 25ന് ആറാം നമ്പര്‍ ജനറേറ്ററും പ്രവര്‍ത്തിച്ചു തുടങ്ങി. അമേരിക്കന്‍ കമ്പനിയായ അല്ലീസ് ചാല്‍മേഴ്‌സാണ് ജനറേറ്ററിന്റെ നിര്‍മാതാക്കള്‍. 50 മെഗാവാട്ട് വീതമുള്ള ആറ് ജനറേറ്ററുകളാണ് പദ്ധതിക്കുള്ളത്. 300 മെഗാവാട്ടായിരുന്നു സ്ഥാപിതശേഷി.

പമ്പാനദിയിലൂടെയുള്ള വെള്ളം കക്കി – ആനത്തോട്, കൊച്ചുപമ്പ ഡാമുകളില്‍ സംഭരിച്ച് 2611.53 മീറ്റര്‍ നീളത്തില്‍ മൂന്ന് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ മൂഴിയാറിലെ പവര്‍ഹൗസില്‍ എത്തിക്കുന്നത്. 171 അടി ഉയരവും 910 അടി നീളവുമുള്ള പമ്പ അണക്കെട്ടില്‍ 110 കോടി ഘനടയി വെള്ളം ശേഖരിക്കാം. 1580 കോടി ഘനയടി സംഭരണശേഷിയുള്ള കക്കി അണക്കെട്ടിന് 360 അടിയാണ് ഉയരം. നീളം 1070 അടിയുണ്ട്. കക്കി അണക്കെട്ടിലെ വെള്ളം മലനിരകള്‍ക്കിടയിലൂടെ ഒഴുകിപ്പോകുന്നതു തടയാനുള്ള പാര്‍ശ്വ അണയായിട്ടാണ് ആനത്തോട് നിര്‍മിച്ചിരിക്കുന്നത്.

1910 – 14 കാലത്താണ് പദ്ധതിയുടെ പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. 1961ല്‍ ആസൂത്രണകമ്മീഷന്റെ അനുമതി ലഭിച്ചു. 36.4 കോടി രൂപ ചെലവു കണക്കാക്കിയാണ് നിര്‍മാണം ആരംഭിച്ചത്. ഉത്പാദനം ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തായിരുന്നു ശബരിഗിരി പദ്ധതി. 1976ല്‍ ഇടുക്കി പദ്ധതി കമ്മീഷന്‍ ചെയ്തതോടെയാണ് ശബരിഗിരിയുടെ സ്ഥാനം രണ്ടാമതായത്. പദ്ധതി നിലവില്‍ വന്നശേഷം ജനറേറ്ററുകളിലുണ്ടായ ചില തകരാറുകളും പൊട്ടിത്തെറികളും ഒഴിച്ചാല്‍ ഉത്പാദനരംഗത്ത് കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തി. 2005ല്‍ നവീകരണം പൂര്‍ത്തിയായതോടെയാണ് ഉത്പാദനം 340 മെഗാവാട്ടിലെത്തിയത്. 360 മെഗാവാട്ടായിരുന്നു ലക്ഷ്യമെങ്കിലും എല്ലാ ജനറേറ്ററുകളില്‍ നിന്നും ലക്ഷ്യം കൈവരിക്കാനാകാത്തതിനാല്‍ 20 മെഗാവാട്ട് അധികം നേടാനായില്ല.

ശബരിഗിരി ഉത്പാദനം ആരംഭിച്ചശേഷം  അഞ്ച് അനുബന്ധ പദ്ധതികളുണ്ടായെന്നത് സംസ്ഥാന ജലവൈദ്യുതി രംഗത്ത് നേട്ടമായി. ശബരിഗിരിയില്‍ നിന്ന് ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം മൂഴിയാറില്‍ സംഭരിച്ച് കക്കാട് നിലയത്തില്‍ 50 മെഗാവാട്ട വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കക്കാട് നിന്നും വീണ്ടും വെള്ളം പുറത്തേക്ക് വിടുമ്പോള്‍ അനുബന്ധമായി അള്ളുങ്കല്‍ ഇഡിസിഎല്‍, കാരിക്കയം അയ്യപ്പ ജലവൈദ്യുതി പദ്ധതി എന്നിവ സ്വകാര്യ മേഖലയിലുണ്ട്. മണിയാറില്‍ കാര്‍ബോറാണ്ടം യൂണിവേഴ്‌സലിന്റെ 12 മെഗാവാട്ട് പദ്ധതിയും പെരുനാട്ടില്‍ കെഎസ്ഇബിയുടെ മറ്റൊരു ജലവൈദ്യുതി നിലയവുമുണ്ട്.

വെള്ളത്തിന്റെ ലഭ്യതയില്‍ ചെറുകിട ജലവൈദ്യുതി പദ്ധതികളിലെല്ലാം സ്ഥാപിതശേഷി കൈവരിക്കാന്‍ കഴിയുന്നുമുണ്ട്. ശബരിഗിരി പദ്ധതി പ്രദേശങ്ങളും സംഭരണികളുമെല്ലാം ഇന്ന് സഞ്ചാരികളുടെ ഹരമാണ്. ഗവി റൂട്ടിലാണ് പദ്ധതിയെന്നതിനാല്‍ സംഭരണികള്‍ കണ്ടു യാത്ര ചെയ്യാന്‍ കഴിയുന്നു. മൂഴിയാര്‍ പവര്‍ ഹൗസിന്റെ വിദൂരക്കാഴ്ചയും പെന്‍സ്റ്റോക്ക് പൈപ്പിന്റെ സമീപക്കാഴ്ചയുമെല്ലാം ഗവി റൂട്ടിലെ യാത്രയെ ആകര്‍ഷണീയമാക്കുന്ന ഘടകങ്ങളുമാണ്.

Related posts