ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചത് വെടിയേറ്റെന്നു വരുത്തിത്തീര്‍ക്കാന്‍

gunപുല്‍പ്പള്ളി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റെയ്ഞ്ചില്‍പ്പെട്ട അതിരാറ്റുകുന്നിനടുത്ത് വയലില്‍ ഷോക്കേറ്റു ചരിഞ്ഞ കൊമ്പനാനയുടെ ദേഹത്ത് കര്‍ഷകന്‍ കമ്പി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചത് മരണം വെടിയേറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍. കാട്ടാന ചരിഞ്ഞ കേസില്‍  ചൊവ്വാഴ്ച കീഴടങ്ങിയ പ്രതി അതിരാറ്റുകുന്ന് ഒരിമിടാവില്‍ ഗോപാലകൃഷ്ണന്‍ (51) വനം-വന്യജീവി പാലകരോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

കഴിഞ്ഞ ആറിനു പുലച്ച വനത്തില്‍നിന്നു കൃഷിയിടത്തിലേക്ക് ഇറങ്ങിയപ്പോഴാണ് ആനയ്ക്ക് ഷോക്കേറ്റത്. ഗോപാലകൃഷ്ണന്റെ വീട്ടില്‍നിന്നു വയലിലേക്ക് അനധികൃതമായി വലിച്ച വൈദ്യുത കമ്പിവേലിയാണ് 14 വയസ് മതിക്കുന്ന കൊമ്പനാനയുടെ അന്തകനായത്. അലര്‍ച്ചകേട്ട് ഗോപാലകൃഷ്ണന്‍ വയലിലെത്തിയപ്പോഴേക്കും ആനയുടെ പ്രാണന്‍ പോയിരുന്നു.

പരിഭ്രാന്തനായ അദ്ദേഹം വൈദ്യുത വേലി നിര്‍മാണത്തിനു ഉപയോഗിച്ച കമ്പിയടക്കം സാമഗ്രികള്‍ നീക്കുകയും വെടിയേറ്റുവെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ആനയുടെ ദേഹത്ത് കമ്പി ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയുമായിരുന്നു. ആന ചരിഞ്ഞത്  സമീപത്തെ വനം ഓഫീസില്‍ അറിയിച്ചതും ഗോപാലകൃഷ്ണനാണ്.  വെടിയേറ്റാണ് ആന ചരിഞ്ഞതെന്ന നിഗമനത്തിലായിരുന്നു വനം-വന്യജീവി പാലകര്‍.

പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം ഷോക്കേറ്റാണെന്ന സംശയം ഉണ്ടായത്. ഇതിനു സ്ഥിരീകരണമായതോടെ അറസ്റ്റ് ഉറപ്പാക്കിയ ഗോപാലകൃഷ്ണന്‍  റെയ്ഞ്ച് ഓഫീസറുടെ കാര്യാലയത്തില്‍ ഹാജരായി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് ഗോപാലകൃഷ്ണനുമായി തെളിവെടുപ്പ് നടത്തിയ വനപാലകര്‍ വൈദ്യുത വേലി നിര്‍മാണത്തിനു ഉപയോഗിച്ച കമ്പി, വയര്‍, ചുറ്റിക എന്നിവ വീടിന്റെ പരിസരത്തുനിന്നു കണ്ടെത്തി. ഫഌയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര്‍  ഇ.എം. പദ്മനാഭന്‍, ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍  ടി. ദിനേശ്ശങ്കര്‍ എന്നിവരും ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts