കഴക്കൂട്ടം: അടുത്ത അധ്യായന വർഷത്തിനകം സംസ്ഥാനത്തെ സ്കൂളുകളിൽ 45,000 ക്ലാസ് മുറികൾ ഹൈടെക്കാകുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്ക് പറഞ്ഞു. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യവിസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്കൂളുകൾ അഞ്ഞൂറിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ നവീകരിക്കും. ഇതിന്റെ മുന്നോടിയായിട്ടാണ് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന കഴക്കൂട്ടം ഹയർസെക്കൻഡറി സ്കൂളിൽ 5.69കോടി രൂപ മുടക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളാക്കി മാറ്റുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള കംപ്യൂട്ടർ ലാബുകൾക്ക് പുറമെ എട്ടുമുതൽ 12വരെയുള്ള ക്ലാസുകളിൽ കംപ്യൂട്ടർ ലാബുകളും കംപ്യൂട്ടർ പഠന സൗകര്യവും ഒരുക്കും. സർക്കാർ സ്കൂളുകളുടെ ഗുണനിലവാരം ഉയർന്നതുകാരണം ഒന്നരലക്ഷത്തോളം കുട്ടികൾ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും സർക്കാർ സ്കൂളുകളി പ്രവേശനം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്. പ്രഫ. സി.രവീന്ദ്രനാഥ്, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, മേയർ വി.കെ. പ്രശാന്ത്, എംഎൽഎമാരായ ഡി.കെ. മുരളി. ബി.സത്യൻ, കെ.അൻസലൻ, ഡോ.ഉഷാടൈറ്റസ്, എ,. ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു.