സനൂജയുടെ കൊലപാതകം: അന്വേഷണം ഊര്‍ജിതമാക്കി

klm-crimeകരുനാഗപ്പള്ളി: സനൂജയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ തേടിയുള്ള പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കുലശേഖരപുരം, കടത്തൂര്‍ വെട്ടോളിശ്ശേരില്‍ അബ്ദുല്‍ സമദ് -സീനത്ത് ദമ്പതികളുടെ മകള്‍ സനൂജയെ ഭര്‍ത്താവ് അബ്ദുല്‍ സമദ് കൊല ചെയ്ത ശേഷം മുങ്ങിയിട്ട് പ്രതിയെ ഇത് വരെയും കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞില്ല. കൊലപാതകം നടന്ന് ഒരുമാസമായിട്ടും  പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍  പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ്  പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

കൊലപാതകത്തിന് ശേഷം പ്രതിയെ രക്ഷപ്പെടുത്താന്‍ ബന്ധുക്കള്‍ സഹായിച്ചതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പെരുന്നാള്‍ ദിവസമായ ജൂലൈ ആറിന് രാത്രിയിലാണ് കൊലപാതകം നടന്നത്. വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സനൂജയെ ഭര്‍തൃവീട്ടുകാര്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭാര്യയിലുള്ള സംശയത്തെ തുടര്‍ന്ന് ഗള്‍ഫിലായിരുന്ന സമദ് നാട്ടിലെത്തി ഇവര്‍ താമസിച്ച് വന്ന വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. കൃത്യം നിര്‍വഹിച്ച ശേഷം സമീപത്തെ സഹോദരന്റെ വീട്ടിലെത്തി ഭാര്യ സനൂജയെ കൊലപ്പെടുത്തി എന്ന വിവരം ധരിപ്പിച്ച ശേഷം സമദ് കടന്ന് കളയുകയായിരുന്നു.

പിന്നീട്  പ്രതി ചാവക്കാട്, ബംഗഌരു തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചതായി പോലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. രണ്ട് ടീമായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ഒരു സംഘം അന്യജില്ലകള്‍ കേന്ദ്രീകരിച്ചും മറ്റൊരു ഗ്രൂപ്പ് ‘അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. പ്രമുഖരുടെ ഒത്താശയോടെ സമദ് ഒളിവില്‍ കഴിയുകയാണെന്നാണ് പോലീസിന്റെ നിഗമനം .ഇത് കാരണം ഇയാള്‍ എവിടെ ആണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ല. സമദിന്റെ ബന്ധുക്കളെ പോലീസ് ഇതിനകം നിരവധി തവണ ചോദ്യം ചെയ്തിരുന്നു.

പെരുന്നാള്‍ ദിവസം ബന്ധുക്കളില്‍ ചിലര്‍ കര്‍ണ്ണാടകയിലെ പള്ളികളില്‍ തീര്‍ത്ഥാടനത്തിന് പോയിരുന്നു. അവരെ യും പോലീസ് ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ സൂചന ലഭിച്ചില്ല. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉണ്ടായതും കേസന്വേഷണത്തെ ബാധിച്ചു.  ഇപ്പോള്‍ കേസന്വേഷിക്കുന്നത് സ്ഥലം മാറി വന്ന നേരത്തെ കരുനാഗപ്പള്ളി എസ്‌ഐയും സിഐയുമായും സേവനമനുഷ്ഠിച്ച എം.അനില്‍കുമാറാണ്. പ്രതിയെ ഉടന്‍ വലയിലാകുമെന്ന് സിഐ രാഷ്ട്രദീപികയോട് പറഞ്ഞു.

പ്രതിയെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തനവും സജീവമായി. ഇതിനിടെ രണ്ട് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ സംഘടനാ ചെയര്‍മാന്‍ എന്നിവര്‍ സനൂജയുടെ വീട് സന്ദര്‍ശിക്കുകയും പ്രതിയെ പിടികൂടുന്നതിന് വേണ്ട നിര്‍ദ്ദേശം ഉന്നതങ്ങളില്‍ നല്‍കുകയും ചെയ്തു.

Related posts