സമഗ്രവികസനത്തിന് കൂട്ടായ പരിശ്രമം വേണം: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

tvm-=jmercykuttyകൊല്ലം: എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുതകുന്ന വികസനം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ . കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാകയുയര്‍ത്തിയശേഷം സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ക്ഷേമപ്രവര്‍ത്തനങ്ങളിലും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിലും ജനാധിപത്യത്തിന് പോറല്‍പോലുമേല്‍ക്കാതെ സംരക്ഷിക്കുന്നതിലും രാജ്യത്തിനുതന്നെ മാതൃകയാണ് കേരളം.

അഴിമതിരഹിത ജനാധിപത്യത്തിലൂടെയുള്ള വികസനമാണ് സംസ്ഥാനത്തിന്റെ സ്വപ്നം.  ഐശ്വര്യസമ്പൂര്‍ണമായ ഭാരതം യാഥാര്‍ഥ്യമാക്കുന്നതിന് രാജ്യത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.എല്ലാ വീട്ടിലും ശൗചാലയം ഉറപ്പാക്കുന്ന ഒ ഡി എഫ് പദ്ധതി  കേരളത്തില്‍ നടപ്പാക്കിവരികയാണ്. സംസ്ഥാന  രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികമായ നവംബര്‍ ഒന്നിന് കേരളത്തിലെ ഗ്രാമങ്ങളെല്ലാം ഒ ഡി എഫ് ആയി പ്രഖ്യാപിക്കും.  അടുത്ത വര്‍ഷം മാര്‍ച്ച് 31ഓടെ സമ്പൂര്‍ണ്ണ ഒ ഡിഎഫ് സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ജനാധിപത്യത്തിനും മതേതരത്വത്തിനും പ്രാധാന്യം നല്‍കുന്ന, ക്ഷേമൈശ്വര്യങ്ങള്‍ നിറഞ്ഞ ഭാരതം എന്ന സങ്കല്‍പ്പത്തിലാണ് ഇന്ത്യയുടെ ഭരണഘടന രൂപംകൊണ്ടത്. ജനാധിപത്യവും മതേതരത്വവും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അതിവേഗം വളരുന്നതിന്റെ ദുരന്തമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ശാസ്ത്രശാങ്കേതിക രംഗത്ത് ഭാരതം ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. ആ  നേട്ടങ്ങളുടെ പൂര്‍ണ്ണമായ ഫലം രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കുക എന്നത്  നമ്മുടെ പ്രധാന ചുമതലയായി കാണണമെന്നും   മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിന പരേഡ് പരിശോധിച്ച മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലുകളും പരേഡിലെ പ്ലാറ്റൂണുകള്‍ക്കുളള ഉപഹാരങ്ങളും സായുധസേനാപതാകദിന നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുളള പുരസ്കാരങ്ങളും വിതരണം ചെയ്തു. ജില്ലാ സായുധ സേനാ ക്യാമ്പിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ എ രാജുവിന്റെ നേതൃത്വത്തിലാണ് പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്റ് റസ്ക്യൂ, സ്റ്റുഡന്റ് പോലീസ്, എന്‍ സി സി, സ്കൗട്ട്‌സ്, ഗൈഡ്‌സ്, ജൂണിയര്‍  റെഡ്‌സ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ് ബാന്‍ഡ്, സ്കൂള്‍ ബാന്‍ഡ് സംഘങ്ങള്‍ എന്നീ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നത്.

കൊട്ടാരക്കര ഡെപ്യൂട്ടി സൂപ്രണ്ട്, ബി. കൃഷ്ണകുമാര്‍, കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് മഞ്ജുലാല്‍,  സബ് ഇന്‍സ്‌പെക്ടര്‍ എം ശിവരാജന്‍,  എ എസ് ഐ ജി. ഹരിഹരന്‍ എന്നിവര്‍ക്കാണ് വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ സമ്മാനിച്ചത്. സ്വാതന്ത്യ സമര സേനാനികളെ മേയര്‍ വി രാജേന്ദ്രബാബു ആദരിച്ചു. കൊല്ലം ബാലിക മറിയം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഡിസ്‌പ്ലേയും വിവിധ സ്കൂളുകളിലെ കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച ദേശഭക്തിഗാനവും സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകൂട്ടി.

സായുധ സേനാ പതാകദിന ഫണ്ട് സമാഹരണത്തില്‍ വിദ്യാഭ്യാസേതര സ്ഥാപന വിഭാഗത്തില്‍ ചവറ കെ എം എം എലിനാണ് പുരസ്കാരം ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തില്‍ കൊല്ലം വിമലഹൃദയ ഹയര്‍ സെക്കന്‍ഡറി സ്കൂളും അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍  സെക്കന്‍ഡറി സ്കൂളും പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.

എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം നൗഷാദ് എം എല്‍ എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍, സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോ, റൂറല്‍ എസ് പി അജിതാ ബീഗം, അസിസ്റ്റന്റ് കളക്ടര്‍ ആശാ അജിത്ത്,  മുന്‍ മന്ത്രി സി വി പത്മരാജന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഐ അബ്ദുല്‍സലാം, ആര്‍ ഡി ഒ വി. രാജചന്ദ്രന്‍, ഡെപ്യൂട്ടി കളകടര്‍മാരായ കെ ടി വര്‍ഗീസ് പണിക്കര്‍, ആര്‍ പി മഹാദേവകുമാര്‍തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts