സരിതയുടെ ആരോപണം: എന്‍. സുബ്രഹ്മണ്യന്‍ കൊയിലാണ്ടിയില്‍ മത്സരിക്കേണ്ടെന്ന ആവശ്യം ശക്തമാകുന്നു

KKD-SUBRAMANNIYANകോഴിക്കോട്: സോളാര്‍ കേസില്‍ സരിതയുടെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ജില്ലയിലെ കോണ്‍ഗ്രസിലും പൊട്ടിത്തെറി. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനെതിരെ സരിത ഉന്നയിച്ച ആരോപണമാണ് വിവാദമായിരിക്കുന്നത്. കൊയിലാണ്ടി മണ്ഡലത്തില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഉയര്‍ന്നുവരുന്ന പേര് എന്‍. സുബ്രഹ്മണ്യന്റേതാണ്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരരംഗത്തുനിന്ന് മാറണമെന്ന ആവശ്യം ഇതിനോടകം തന്നെ പാര്‍ട്ടിയില്‍ ഉടലെടുത്തുകഴിഞ്ഞു.

എല്‍ഡിഎഫിന്റെ കയ്യിലുള്ള സീറ്റ് തിരിച്ചുപിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം വീണ്ടും പാര്‍ട്ടില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തല്‍ വന്ന് നിമിഷങ്ങള്‍ക്കകം തന്നെ സബ്രഹ്മണ്യനെതിരെയുള്ള നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. നേരത്തേതന്നെ സോളാര്‍ കേസില്‍ സുബ്രഹ്മണ്യന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. അന്ന് തന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗം സുബ്രഹ്മണ്യനെതിരെ രംഗത്തെത്തിയതുമാണ്. എന്നാല്‍ ഇന്നലെ സരിത നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിയില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്.

സുബ്രഹ്മണ്യന്‍ കൊയിലാണ്ടിയില്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയിലാണ് സരിതയുടെ ആരോപണം വീണ്ടും കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്. ജയസാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം നടത്തിയത്. എന്നാല്‍ ആരോപണ വിധേയനായ സ്ഥാനാര്‍ഥി ജയിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ലെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്.

മാത്രവുമല്ല, നേരത്തെ ചില ആരോപണങ്ങളുടെ പേരില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ച് ടി. സിദ്ദിഖ് കാണിച്ച മാതൃക സുബ്രഹ്മണ്യന്‍ കാണിക്കണമെന്ന ആവശ്യവും ഇതിനോടകം ശക്തമായിട്ടുണ്ട്.

Related posts