കടുത്തുരുത്തി: ആളില്ലാത്ത വീട്ടില്‍ കയറി മോഷണം നടത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി കംപ്യൂട്ടറും കാമറയും ഉള്‍പ്പെടെയുള്ളവ തീയിട്ടു നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി. കൊല്ലം സ്വദേശി മുട്ട ജോസ് എന്ന് വിളിക്കുന്ന ജോസ് (42), തിരുവനന്തപുരം സ്വദേശി അമ്പിളി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് (42) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് കോടതിയില്‍ നിന്നു തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്.
കായംകുളം പോലീസ് മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തപ്പോളാണ് കടുത്തുരുത്തി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കാഞ്ഞിരത്താനത്ത് മോഷണം നടത്തിയത് തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചത്. കാഞ്ഞിരത്താനം പൂവക്കോട് ജോസഫിന്റെ വീട്ടില്‍ 2015 ഡിസംബര്‍ മൂന്നിനാണ് മോഷണം നടന്നത്. കമ്മലും മോതിരവും ഉള്‍പ്പെടെ മൂന്നുപവന്റെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ആള്‍താമസ മില്ലാതിരുന്ന വീട്ടില്‍ കയറിയ ഇരുവരും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം മടങ്ങിപ്പോകൂന്നതിന് മുമ്പായിട്ടാണ് വീട്ടില്‍ സ്ഥാപിച്ചിരുന്ന സി സി ടി വിയില്‍ തങ്ങളുടെ ചിത്രം പതിഞ്ഞിട്ടുണ്ടാകുമെന്ന ധാരണയില്‍ കാമറയും കംപ്യൂട്ടറുമെല്ലാം ബാത്ത് റൂമില്‍ കൂട്ടിയിട്ട് കത്തിച്ചു കളഞ്ഞത്.
എന്നാല്‍ സി സി ടി വിയുടെ ദൃശ്യങ്ങള്‍ ജോസഫിന്റെ മകന്‍ താമസിക്കുന്ന ദുബായിലെ വീട്ടിലെ കംപ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്ക്കിലാണ് ശേഖരിച്ചിരുന്നത്. ഇതാണ് പ്രതികളെ കുടിക്കിയത്. കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ ഇന്നലെ മോഷണം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.