സിംഗപൂരിലേക്ക് വീസ നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് കേസ്: പ്രതി പിടിയില്‍

KTM-ARRESTപോത്തന്‍കോട്: സിംഗപൂരിലേക്ക് വീസ നല്‍കാമെന്നു പറഞ്ഞ്  ലക്ഷങ്ങള്‍ വാങ്ങിയ ആളെ നാട്ടുകാര്‍ പിടികൂടി  മംഗലപുരം സ്‌റ്റേഷനിലെത്തിച്ചു. മംഗലപുരം സ്വദേശി കിരണ്‍ എസ്. കുമാറിനെയാണ് പരാതിക്കാര്‍ വാലിക്കോണത്തെ കുടുംബവീട്ടില്‍ നിന്നും പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചത്. പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ കിരണിനെതിരെ വിസതട്ടിപ്പിന് കേസെടുത്തിരുന്നു. അതിനെത്തുടര്‍ന്ന് കിരണ്‍ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുത്തതായും പറയുന്നു.

കോടതിയില്‍ നിന്നും ജാമ്യമെടുത്തതായും വീണ്ടും ഇയാള്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നും പോലീസ് അറിയിച്ചതോടെ സ്‌റ്റേഷനുമുന്നില്‍ പരാതിക്കാര്‍  പ്രതിഷേധിച്ചു. പതിനഞ്ചു ദിവസത്തിനകം വീസ നല്‍കാമെന്ന വാഗ്ദാനത്തിലാണ് കിരണ്‍ അനവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് പരാതി. ഒരുവര്‍ഷം മുന്‍പാണ് പരാതിക്കാരില്‍ നിന്നും വന്‍തുകകള്‍ വാങ്ങിയതായി പറയുന്നത്. വിസ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ക്ക് കിട്ടിയത് വ്യാജ രേഖകളാണെന്ന്  തിരിച്ചറിയുകയും പോത്തന്‍കോട് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തത്.

വാലിക്കോണത്തു മാത്രം എട്ടുപേര്‍ കബളിപ്പിക്കപ്പെട്ടതായാണ് പരാതി.  പരാതിക്കാരുടെ ബഹളത്തെ തുടര്‍ന്ന് പോത്തന്‍കോട് സിഐ മംഗലപുരം സ്‌റ്റേഷനിലെത്തി. മംഗലപുരം സ്‌റ്റേഷന്‍ പരിധിയില്‍ എവിടെ വച്ചെങ്കിലും കിരണിന് പണം കൈമാറിയതിനുള്ള രേഖകളോ, കിരണിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് പരാതിക്കാരിലാരെങ്കിലും പണം നിക്ഷേപിച്ചതിന്റെ രേഖകളോ ഹാജരാക്കിയാല്‍ കിരണിന്റെ പേരില്‍ മംഗലപുരം സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്്ത് അന്വേഷണം നടത്താമെന്നും പരാതിക്കാരെ സാക്ഷികളാക്കി പരിഗണിക്കാമെന്നുള്ള ഉറപ്പിന്‍ മേല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി.

Related posts