സിപിഎമ്മിലേക്ക് പോയവരും സിപിഐയിലേക്ക്

ekm-cpicpmസ്വന്തം ലേഖകന്‍
കൊച്ചി: സിപിഐയിലേക്കു തിരികെപോകാന്‍ ഒരുങ്ങുന്നവരില്‍ 12 വര്‍ഷം മുമ്പ് സിപിഐ വിട്ടു സിപിഎമ്മില്‍ ചേക്കേറിയവരും. തൃപ്പുണിത്തുറയ്ക്കടുത്ത് പേട്ടയില്‍ സിപിഐയിലെ വിഭാഗീയതയെ തുടര്‍ന്നു 2004ല്‍ പാര്‍ട്ടി വിട്ടു സിപിഎമ്മില്‍ ചേക്കേറിയ 400 ഓളം പേരില്‍ ഭൂരിപക്ഷവും തിരികെ സിപിഐയിലേക്കു മടങ്ങാന്‍ ഒരുങ്ങുകയാണ്. കോളിളക്കം സൃഷ്ടിച്ച എഐടിയുസി പ്രവര്‍ത്തകന്‍ സുഭാഷ് വധം അടക്കമുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു പാര്‍ട്ടികളുടെയും ബന്ധം ഏറെ വഷളായി നിന്ന അക്കാലത്ത് സിപിഐയിലെ കടുത്ത ഉള്‍പ്പോരിനെ തുടര്‍ന്നാണ് അഡ്വ. ബി.ജി. സോമന്‍, അഡ്വ. പ്രകാശന്‍, അഡ്വ. കിഷോര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 400 ഓളം പേര്‍ പാര്‍ട്ടി വിട്ടു സിപിഎമ്മില്‍ ചേര്‍ന്നത്.

സിപിഐ വിട്ടുവന്നവര്‍ സിപിഎമ്മിനകത്ത് വി.എസ്. പക്ഷത്തിനൊപ്പംനിന്നാണു പ്രവര്‍ത്തിച്ചിരുന്നത്. അന്നു വി.എസ്. പക്ഷം ജില്ലയില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്നു. പിന്നീട് വി.എസ്. വിഭാഗത്തിന്റെ പിടി അയഞ്ഞതോടെ സിപിഐയില്‍നിന്നു വന്നവര്‍ അസംതൃപ്തിയിലായി. ബി.ജി. സോമന്‍ അടക്കമുള്ളവര്‍ക്കു പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന ആക്ഷേപവുമുയര്‍ന്നു. കഴിഞ്ഞ പാര്‍ട്ടി സമ്മേളന സമയത്ത് പേട്ട ലോക്കല്‍ കമ്മിറ്റി പിണറായി പക്ഷം പിടിച്ചെടുത്തിരുന്നു. നേരത്തെ സിപിഐ വിട്ടു സിപിഎമ്മില്‍ എത്തിയ സംഘത്തിലെ പ്രമുഖനായ പി.വി. ചന്ദ്രനെ പിണറായി പക്ഷത്തെ ടി.സി. ഷിബു ഒരു വോട്ടിനു പരാജയപ്പെടുത്തിയാണു പേട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായത്.

ഇതോടെ ചുമട്ടുതൊഴിലാളി നേതാവായ ചന്ദ്രനെ ലീഡര്‍ സ്ഥാനത്തുനിന്നു മാറ്റി. എന്നാല്‍ കൊച്ചി കോര്‍പറേഷനിലേക്കു തെരഞ്ഞെടുക്കപ്പെട്ട പി.വി. ചന്ദ്രന്‍ നിലവില്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ്. കോര്‍പറേഷനിലേക്കു സിപിഎമ്മിലെ പ്രമുഖരൊക്കെ പരാജയപ്പെട്ടതാണ് ഈ പദവിയിലേക്കു ചന്ദ്രനെ നിയോഗിക്കാന്‍ കാരണം. പി.വി. ചന്ദ്രന്‍ സിപിഎം വിട്ടു പഴയ കൂടാരത്തിലേക്കു മടങ്ങാന്‍ ഇടയില്ലെന്ന സൂചനയാണു ലഭിക്കുന്നത്. മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ബി.ജി. സോമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുനേരേ പിണറായി പക്ഷം കരുക്കള്‍ നീക്കുന്നതു മനസിലാക്കിയാണു സിപിഐയിലേക്കുള്ള മടക്കത്തിനുള്ള നീക്കം ശക്തമാക്കിയിട്ടുള്ളത്.

സോമന്‍  നേതൃത്വം നല്‍കുന്ന ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് അടുത്തിടെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വൈകാതെ ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങളിലേക്കു സിപിഎം നേതൃത്വം കടക്കാനും സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ തങ്ങള്‍ക്കിനി സ്വസ്ഥമായി തുടരാന്‍ കഴിയില്ലെന്ന ചിന്തയും പാര്‍ട്ടി വിടുന്നവര്‍ക്കുണ്ട്.25ന് ഉദയംപേരൂരിലെ നടക്കാവില്‍ നടക്കുന്ന സമ്മേളനത്തിനു പിന്നാലെ പേട്ടയില്‍ നിന്നുള്ളവരും സിപിഐയിലേക്ക് എത്തുമെന്നാണു സിപിഎം വിമതര്‍ നല്‍കുന്ന സൂചന. ഇതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. കടുത്ത വിഭാഗീയതയെ തുടര്‍ന്നു സിപിഐ ജില്ലാനേതൃത്വം സംസ്ഥാന സമിതിയുടെതന്നെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ഉള്‍പ്പെടെയുള്ള കടുത്ത ആക്ഷേപം ഉയര്‍ത്തി സിപിഎമ്മില്‍ ചേക്കേറിയവരാണു നില്‍ക്കക്കള്ളിയില്ലാതെ ഇപ്പോള്‍ സിപിഐയിലേക്കു മടങ്ങാനൊരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.

Related posts