സീനായിയുടെ സേവനയാത്ര… കാരുണ്യത്തിന്റെ പുതുവഴികള്‍ തേടി

ktm-seenaibusകോട്ടയം: രോഗികള്‍ക്കു കാരുണ്യത്തിന്റെ ‘സര്‍വീസു’മായി സീനായി ബസ്. കോട്ടയം-പാലാ-കാവുങ്കണ്ടം റൂട്ടിലോടുന്ന സീനായി ബസിന്റെ ഒരു ദിവസത്തെ വരുമാനം നിര്‍ധന രോഗികളുടെ ചികിത്സയ്ക്ക് നല്‍കിയാണ് ബസ് ഉടമ തോട്ടയ്ക്കാട് ചേലമറ്റം സ്വദേശി ഷൈനും ജീവനക്കാരും മാതൃകയായത്. ഇന്നലെത്തെ മൂന്നു ട്രിപ്പുകളില്‍ നിന്നായി ലഭിച്ച 28,400 രൂപ കോട്ടയം വെസ്റ്റ് എസ്‌ഐ എം.ജെ. അഭിലാഷിന്റെ സാന്നിധ്യത്തില്‍ തിരുവഞ്ചൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൂത്തൂട്ടി ചെറിയാന്‍കോട്ടയില്‍ മല്പാനച്ചന്‍ ഫൗണ്ടേഷന്റെ ട്രഷറാര്‍ ബിനുമോന്‍ തോമസിനു കൈമാറി.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കാന്‍സര്‍, കിഡ്‌നി രോഗികളുടെ പ്രയാസങ്ങള്‍ നേരില്‍ മനസിലാക്കിയ ഷൈന്‍ ഇവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു സേവന പ്രവര്‍ത്തനത്തിനു സന്നദ്ധമായത്. വിവരം ജീവനക്കാരെ അറിയിച്ചപ്പോള്‍ അവര്‍ പൂര്‍ണ സമ്മതംമൂളുകയായിരുന്നു. മാത്രമല്ല, സുഹൃത്തുക്കളെ പങ്കെടുപ്പിച്ച് വലിയ പ്രചരണം നടത്തുകയും ചെയ്തു. ഇന്നലെ രാവിലെ 6.30ന് കോട്ടയം നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്നും സര്‍വീസ് ആരംഭിച്ചപ്പോള്‍ മുതല്‍ വലിയ ജനപങ്കാളിത്തം ഉണ്ടായതായി ഷൈന്‍ പറഞ്ഞു.

ബാനറും നോട്ടിസൂമൊക്കെയായാണ് യാത്ര ആരംഭിച്ചത്. ബസില്‍ കയറിയ യാത്രക്കാരോട് ടിക്കറ്റിനുള്ള പണം ബസില്‍ വച്ചിരുന്ന രണ്ടു ബക്കറ്റുകളില്‍ നിക്ഷേപിച്ചാല്‍ മതിയെന്നു പറഞ്ഞു. രോഗികള്‍ക്കുള്ള സഹായമെന്നതിനാല്‍ പലരും ടിക്കറ്റ് നിരക്കിനേക്കാളും കൂടുതല്‍ തുകയാണു ബക്കറ്റില്‍ നിക്ഷേപിച്ചത്. രണ്ട് ട്രിപ്പ് നടത്തിയപ്പോഴേക്കും തുക പതിനായിരത്തിലെത്തി. അവസാന ട്രിപ്പ് പൂര്‍ത്തിയായപ്പോള്‍ സമാഹരിച്ച തുക 28,400 ലെത്തി. ബസില്‍ കയറിയ യാത്രക്കാര്‍ക്കു പുറമെ സ്റ്റോപ്പുകളിലും ബസ്റ്റാന്‍ഡുകളിലും നിന്ന യാത്രക്കാരും സന്നദ്ധ സംഘടനകളും പണം നല്‍കി സഹായിച്ചു.

അമയന്നൂര്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ആയിരത്തിലധികം രൂപ പിരിച്ചു നല്‍കി. കാരുണ്യ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങളേയും പങ്കാളികളാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സേവന പ്രവര്‍ത്തനത്തിനു ഇറങ്ങിതിരിച്ചതെന്ന് ഷൈന്‍ പറയുന്നു. എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് ആഗ്രഹമെന്നും ഷൈന്‍ പറഞ്ഞു.

Related posts