സൂര്യന്‍ തലയ്ക്കുമുകളില്‍ ; ചെല്ലൂ, വിരുന്നുകാരെത്തി..! കരിക്ക്,നൊങ്ക്,തണ്ണിമത്തന്‍..

PKD-KARIKKUപാലക്കാട്: കുംഭവും പിറന്നതോടെ ചൂട് കൊമ്പത്തെത്തി. നനച്ചിട്ടും നനച്ചിട്ടും തൊണ്ടവരണ്ട് ജില്ലയിലുള്ളവര്‍ നെട്ടോട്ടം തുടങ്ങികഴിഞ്ഞു. ചൂടില്‍ വിയര്‍ത്തൊലിക്കുന്ന അസ്വസ്ഥതകളുടെ ദിനരാത്രങ്ങള്‍ ഉറക്കത്തിനുമേലേയും പിടിമുറുക്കി. ഈ നെട്ടോട്ടത്തിന് ഒരു താല്കാലിക പരിഹാരം നല്‍കാറുള്ള സ്ഥിരം വിരുന്നുകാര്‍ ഇത്തവണയും എത്തികഴിഞ്ഞു. ഇവര്‍ക്കെല്ലാം പാലക്കാടിനേയും പാലക്കാട്ടുകാര്‍ക്ക് ഇവരേയും സുപരിചിതം. തണ്ണിമത്തന്‍, കരിക്ക്, നൊങ്ക് എന്നിവരാണ് ഈ വിരുന്നുകാര്‍. കരിക്കും നൊങ്കും ഒരുമാസംമുമ്പേ സജീവമായിരുന്നു. തണ്ണിമത്തന്‍കാര്‍ അടുത്തദിവസങ്ങളിലാണ് അതിര്‍ത്തികടന്നെത്തിയത്. കരിമ്പിന്‍ജ്യൂസും എത്തികഴിഞ്ഞു. ഇവയിലെ പാനീയംതന്നെയാണ് ദാഹം ശമിപ്പിക്കുന്നതില്‍ മുന്നിലുള്ളത്.

ജില്ലയുടെ ഫ്രൂട്ട് സിറ്റിയെന്നറിയപ്പെടുന്ന കോട്ട മൈതാനത്തെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഴവിപണിയില്‍ തണ്ണിമത്തനും കരിക്കും നൊങ്കുമെല്ലാമായി രാപകലന്യേ കച്ചവടം പൊടിപൊടിക്കുകയാണ് ഇവിടെ.  നിരവധി ആവശ്യങ്ങള്‍ക്ക് കളക്ടറേറ്റിലേക്കും ബസ് സ്റ്റാന്‍ഡുകളിലേക്കും എത്തുന്നവര്‍, ജില്ലാ ആശുപത്രിയിലേക്കുവരുന്നവര്‍, വിശ്രമിക്കാനെത്തുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഏറെ ആശ്വാസകരമാണ് ഈ വഴിയോരവിപണി. കരിമ്പന നൊങ്കും കരിക്കും ജില്ലയില്‍ ലഭിക്കുമ്പോള്‍ മറ്റുള്ളവ അതിര്‍ത്തികടന്നെത്തുന്നവയാണ്. കരിമ്പനകള്‍ അന്യമായികൊണ്ടിരിക്കുന്നത് ഭാവിയില്‍ നൊങ്കിന്റെ ക്ഷാമത്തിന് വഴിവെക്കുന്നുമുറപ്പാണ്.

ഇപ്പോള്‍ വിപണിയിലെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള പനനൊങ്കാണ്. കാരണം ജില്ലയില്‍ പനകയറ്റ  തൊഴിലാളികളെ കിട്ടുന്നില്ല. ഇതോടെ നൊങ്ക് ശേഖരണം തമിഴ്‌നാട്ടില്‍ നിന്നാക്കിയിരിക്കുകയാണ്. ഏറെ ആരോഗ്യപ്രദമായ പാനീയമാണ് നൊങ്ക്. ശരീരത്തെ തണുപ്പിക്കാനും, ചൂടുകാല ചര്‍മ്മ രോഗങ്ങള്‍ക്കും ഒരു പരിധി വരെ ഇവ പരിഹാരമാണ്. വേനലായതോടെ ശര്‍ക്കര കള്ളും നൊങ്കും ചേര്‍ത്ത പാലക്കാടിന്റെ സ്വന്തം പാനീയവുമായി തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ ഇരുചക്രവാഹനങ്ങളില്‍ എത്തിത്തുടങ്ങികഴിഞ്ഞു. നൊങ്കൊന്നിന് 10 മുതല്‍ 15 രൂപ വരെയും ശര്‍ക്കര കൂട്ടി നിര്‍മ്മിക്കുന്ന പാനീയത്തിന് 30 രൂപയുമാണ് വില. തണ്ണിമത്തന്‍ നിലവില്‍  ടണ്‍കണക്കിനാണ് വന്നിട്ടുള്ളത്.  ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവകൊണ്ടുവന്നിട്ടുള്ളത്.ജില്ലയോടു ചേര്‍ന്നുള്ള ഉദുമല്‍പേട്ട, കാങ്കയം, പഴനി, ഒട്ടംചത്രം എന്നിവിടങ്ങളില്‍ നിന്നും തണ്ണിമത്തനെത്തുന്നുണ്ട്.

കിലോക്ക് 15 രൂപയും കടുംപച്ച നിറമുള്ളതിന് 25 രൂപയുമാണ് വില. ജ്യൂസായും ലഭിക്കും.  ഗ്ലാസിന് 15 രൂപയാണ് വില. രണ്ടു കിലോ മുതല്‍ 15 കിലോ വരെ തൂക്കം വരുന്ന തണ്ണിമത്തനുമുണ്ട്.  തണ്ണിമത്തന്‍ മുറിച്ച് തിന്നാനിഷ്്ടമുള്ളവര്‍ക്ക് അങ്ങനെയും നല്‍കുന്നുണ്ട്. ഒരു കഷണത്തിന് അഞ്ചു രൂപയാണ് വില. തണ്ണിമത്തന്‍ മുഴുവനായി വാങ്ങി വീട്ടില്‍ കൊണ്ടു പോകുന്നവരാണ്  ഏറെയും.  കോഴിക്കോടന്‍ കുലുക്കി സര്‍ബത്തിനും ഡിമാന്റേറെയാണ്. നാരങ്ങ, പുതിനയില, പൈനാപ്പിള്‍ കഷണം, ഓറഞ്ച് അല്ലികള്‍, സബ്ജി, പച്ചമുളക് കഷണം, ഐസ് എന്നിവ ഗ്ലാസിലിട്ട് ചതച്ച് സര്‍ബത്തു ചേര്‍ത്ത് കുലുക്കിയെടുക്കുന്നതാണ് ഈ പാനീയം.

ഗ്ലാസിന് പതിനഞ്ചു രൂപയാണ് വില. പഴവിപണിയിലും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തോളം വിപണിയില്‍ സുലഭമായിരുന്ന  ഓറഞ്ചിന് വിലയേറി. കഴിഞ്ഞ മാസം കിലോക്ക് 25-30 രൂപയായിരുന്നു. ഇപ്പോള്‍ 60-65 രൂപയിലെത്തി. സീസണ്‍ അവസാനിച്ചതും നെല്ലിയാമ്പതിയടക്കമുള്ള സംസ്ഥാനത്തെയും ദക്ഷിണേന്ത്യയിലെയും ഉല്‍പാദനമവസാനിച്ചതുമാണ് വിലകയറ്റത്തിനു കാരണം.ആപ്പിളിന് കിലോക്ക് 100-140 രൂപയും മുന്തിരിക്ക് 80നു മുകളിലുമാണ് വില. പൈനാപ്പിള്‍  30, നേന്ത്രപ്പഴം 40-45 രൂപ, ഞാലിപ്പൂവന്‍ 35-40, റോബസ്റ്റ് 30-35 രൂപ എന്നിങ്ങനെയാണ് വില. ചൂടുവര്‍ധിക്കുന്നതിനനുസരിച്ച് വഴിയോര ശീതളപാനീയകച്ചടവവും പഴവിപണിയും ജില്ലയെ കീഴടക്കുകയാണ്. ഇവയുടെ സുരക്ഷിതമായ വില്പനയുംമറ്റും ഇതിനോടൊപ്പംകര്‍ശനമാ ക്കണമെന്ന ആവശ്യവുമുണ്ട്.

Related posts