സൂര്യാതപ ഭീഷണിയില്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍

klm-sunവി.എസ്. രതീഷ്

ആലപ്പുഴ: സംസ്ഥാനത്ത് താപനില ഉയരുമ്പോഴും വേനല്‍ ചൂടില്‍ ഉരുകി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ട്രാഫിക്  ഉദ്യോഗസ്ഥര്‍. താപനില വര്‍ധിച്ചതിന്റെ  അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പുറം ജോലികളിലേര്‍പ്പെടുന്നത് തൊഴില്‍ കമ്മീഷണര്‍ വിലക്കിയിട്ടുണ്ടെങ്കിലും ട്രാഫിക് ജോലി നോക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധകമാക്കാന്‍ കഴിയാത്തതാണ് കാരണം. സാധാരണ നഗരങ്ങളില്‍ ഒരു സമയം 30 ഓളം ഉദ്യോഗസ്ഥരും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ വന്‍ നഗരങ്ങളില്‍ 100 ല്‍ അധികവും ഉദ്യോഗസ്ഥരാണ് ഒരു സമയം ഗതാഗത നിയന്ത്രണത്തിനായി റോഡുകളില്‍ ജോലി നോക്കുന്നത്.

ട്രാഫിക് അംബ്രല്ലകള്‍ പലയിടങ്ങളിലുമില്ലാത്തതിനാല്‍ പൊള്ളുന്ന വെയിലില്‍ തിളച്ച റോഡില്‍ ഗതാഗത നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന പോലീസ് ഉദ്യോഗസ്ഥരും ഹോം ഗാര്‍ഡുകളും ട്രാഫിക് വാര്‍ഡന്മാരുമടങ്ങുന്നവര്‍. 12 മണിക്കൂര്‍ നീളുന്ന ഡ്യൂട്ടിക്കിടയില്‍ മൂന്നുമണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായാണ് ഉദ്യോഗസ്ഥര്‍ റോഡില്‍ ഗതാഗതം നിയന്ത്രിക്കേണ്ടത്.

രാവിലെ എട്ടിന് തുടങ്ങുന്ന ഡ്യൂട്ടി രാത്രി എട്ടിനാണ്  അവസാനിക്കുന്നത്. ഇതിനിടയില്‍ 11 മണിമുതല്‍ രണ്ടുവരെയും രണ്ടുമുതല്‍ അഞ്ചുവരെയുമുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരെയാണ് പകല്‍ താപനില രൂക്ഷമായി ബാധിക്കുന്നത്. കഴിഞ്ഞദിവസം തൃശൂര്‍ നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന് സൂര്യാ തപമേറ്റിരുന്നു.

തൃശൂര്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സിപിഒ ആയ ഷിഹാബിനാണ് എംജി റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം സൂര്യാതപമേറ്റത്. കൂടാതെ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിദ്യാധരനും, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അശോക് കുമാറിനും  സൂര്യാതപമേറ്റിരുന്നു.  വേനല്‍ കനക്കുന്ന വേളയില്‍ സംസ്ഥാന പോലീസ് മേധാവി ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് നാരങ്ങാ വെള്ളം നല്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ഡ്യൂട്ടിയ്ക്കിടയില്‍ ഒരു ദിവസം രണ്ടുതവണയാണ് ഇത്തരത്തില്‍ നാരങ്ങാവെള്ളം ഉദ്യോഗസ്ഥര്‍ക്ക് നല്കിവരുന്നത്. എന്നാല്‍ ഇതൊന്നും കനത്ത ചൂടിനെ പ്രതിരോധിക്കുന്നതിന് ഇവര്‍ക്ക് സഹായകരമാകുന്നില്ല. മൂന്നു മണിക്കൂര്‍ നീളുന്ന ഡ്യൂട്ടി സമയത്തില്‍ കുറവു വരുത്തിയില്ലായെങ്കില്‍ ട്രാഫിക് ഡ്യൂട്ടി നോക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ സൂര്യാതപ ഭീഷണിയിലാകും. സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തിരമായി ഡ്യൂട്ടി സമയത്തില്‍ കുറവുവരുത്തണമെന്ന ആവശ്യവും പോലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ നിന്നും ഉയരുന്നുണ്ട്.

Related posts