സെക്യൂരിറ്റി ജീവനക്കാരന് എസ്‌ഐയുടെ യൂണിഫോം; കെഎസ്ആര്‍ടിസിക്ക് പോലീസിന്റെ നോട്ടീസ്

ekm-impactകോഴിക്കോട്: സെക്യൂരിറ്റി ജീവനക്കാരന് കേരളാ പോലീസ് എസ്‌ഐയുടേതിന് സമാനമായ യൂണിഫോം അനുദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് പോലീസിന്റെ  നോട്ടീസ്. കേരളാ പോലീസ് ആക്ടിനു വിരുദ്ധമായി സെക്യൂരിറ്റി ജീവനക്കാര്‍ ഉപയോഗിച്ചുവരുന്ന കാക്കി യൂനിഫോം ഉടന്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ.പി.പൃഥ്വിരാജ്, കെഎസ്ആര്‍ടിസിയുടെ  ഉത്തരമേഖലാ സോണല്‍ ഓഫീസര്‍ക്ക്് അടിയന്തിര നോട്ടീസ് നല്‍കിയത്. കെഎസ്ആര്‍ടിയുടെ സെക്യൂരിറ്റി ജീവനക്കാര്‍ , എസ്‌ഐയുടേതിന് സമാനമായ യൂനിഫോം ധരിച്ച് നിയമലംഘനം നടത്തുന്നുവെന്ന ‘ദീപിക’ വാര്‍ത്തയെതുടര്‍ന്നാണ് നടപടി.

യൂണിഫോം മാറ്റാത്തപക്ഷം, അത് ധരിക്കുന്നവര്‍ക്കും, അനുവദിച്ചവര്‍ക്കുമെതിരെ കേരളാ പോലീസ് ആക്ടനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി അര്‍ധസര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും, കേരളാ പോലീസ് ആക്ടിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ നിലപാട്. കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍-കണ്ടക്ടര്‍ അടക്കം ജീവനക്കാരുടെ യൂനിഫോമിന്റെ നിറം മാറ്റിയിട്ടും, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കാക്കി തുടരുകയാണ്. അഥവാ കാക്കി ധരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ തന്നെ, പോലീസ് യൂനിഫോമിന് സമാനമായവ അംഗീകരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

ടക് ഇന്‍ ചെയ്ത കാക്കി പാന്റ്‌സും ഷര്‍ട്ടും, ബ്രൗണ്‍ ലതര്‍ തുന്നിച്ചേര്‍ത്ത തൊപ്പി, ബ്രൗണ്‍ ഷൂസ്, ബ്രൗണ്‍ ബെല്‍റ്റ്, തോളില്‍ നക്ഷത്രം, വിസില്‍ കോഡ് എന്നിവ ധരിച്ച സെക്യൂരിറ്റി ജീവനക്കാരനെ പലരും എസ്‌ഐയായി തെറ്റിദ്ധരിക്കുന്നുണ്ട്. എസ്‌ഐ ആണെന്ന ധാരണയില്‍  രാത്രിയില്‍ നിരവധി പേര്‍ സെക്യൂരിറ്റിയുടെ മുന്നില്‍ പരാതിയുമായി എത്തുന്നു. പോക്കറ്റടി നടന്നാലും, പൂവാലശല്ല്യമുണ്ടായാലും മറ്റും യാത്രക്കാര്‍ ഓടിച്ചെല്ലുന്നത് സെക്യൂരിറ്റിയുടെ അടുത്താണ്. യാഥാര്‍ഥ്യം വെളിപ്പെടുത്താതെ ഇവര്‍ പരാതി കേള്‍ക്കാറുമുണ്ട്. പോലീസ് എയ്ഡ്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള ഓഫീസറാണെന്നു  തെറ്റിദ്ധരിച്ചാണ് പരാതിക്കാര്‍ സെക്യൂരിറ്റിയെ തേടി എത്തുന്നത്.

25 മീറ്റര്‍ അകലെനിന്നു നോക്കുമ്പോള്‍ പോലീസാണെന്നു തോന്നിപ്പിക്കുന്നപക്ഷം അവര്‍ക്കെതിരെ കേസെടുക്കാമെന്ന് കേരളാ പോലീസ് ആക്ടില്‍ വിശദമാക്കിയിട്ടുണ്ട്.എന്നാല്‍ സെക്യൂരിറ്റിയുടെ തൊട്ടടുത്ത് നിന്നു നോക്കിയാല്‍പോലും വ്യത്യാസം തിരിച്ചറിയാനാവില്ല. ആരും പോലീസ് യൂനിഫോമിന് സമാനമായ യൂണിഫോം ധരിക്കരുതെന്ന ഡിജിപിയുടെ ഉത്തരവും നിലവിലുണ്ട്. എത്രയും വേഗം ‘പോലീസ് യൂനിഫോം’ മാറ്റിയില്ലെങ്കില്‍ അറസ്റ്റ് അടക്കം കര്‍ശന നടപടി ഉണ്ടാകുമെന്ന് അസി.കമ്മീഷണര്‍ അറിയിച്ചു.

Related posts