സേവനങ്ങള്‍ക്കും വലിയ കാറിനും ചെലവേറും

Carകേന്ദ്രസര്‍ക്കാരിന്റെ ചില നികുതിനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് ഇന്നുമുതലാണ്. ജീവിതച്ചെലവ് വര്‍ധിപ്പിക്കുന്ന നികുതിമാറ്റങ്ങളെപ്പറ്റി ചുവടെ. ഒപ്പം ഇന്നു നടപ്പാകുന്ന കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയെപ്പറ്റിയും.

സേവനം ഉപയോഗിച്ചാല്‍

ഏതു സേവനം ഉപയോഗിച്ചാലും ഇന്നുമുതല്‍ അര ശതമാനം സെസ് കൂടി നല്‍കണം. കൃഷികല്യാണ്‍ സെസ് എന്ന പേരിലുള്ള ഈ സെസ് ചേരുമ്പോള്‍ സേവനനികുതി 15 ശതമാനമാകും. കഴിഞ്ഞ നവംബറില്‍ ചുമത്തിയ സ്വച്ഛ്ഭാരത് സെസിനു പുറമേയാണ് ഈ കൃഷികല്യാണ്‍ സെസ്.

മൊബൈല്‍ ഫോണ്‍ റീചാര്‍ജ് മുതല്‍ വിമാനടിക്കറ്റിനും വിമാനത്താവളത്തിലെ സേവനങ്ങള്‍ക്കും വരെ ഇന്നുമുതല്‍ 15 ശതമാനമാണ് സേവനനികുതി. ടെലിഫോണ്‍ ബില്‍, എയര്‍കണ്ടീഷന്‍ഡ് ഹോട്ടലിലെ ഭക്ഷണം, ഓഹരി ഇടപാട്, ബ്യൂട്ടിപാര്‍ലര്‍ സേവനം, ബാങ്കുകളിലെ സര്‍വീസ് ചാര്‍ജുകള്‍, വായ്പകളുടെ പ്രോസസിംഗ് ഫീസ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, എന്‍ജിനിയറിംഗ് സേവനങ്ങള്‍, അക്കൗണ്ടിംഗ് സേവനങ്ങള്‍, ഇന്‍ഷ്വറന്‍സ് പോളിസികള്‍ തുടങ്ങി എല്ലായിനം സേവനമേഖലകളും ഇതില്‍വരും.

50,000 രൂപ വരെ പിഎഫ് തുക നേരത്തേ പിന്‍വലിക്കാം

50,000 രൂപ വരെ പിഎഫ് തുക നേരത്തേ പിന്‍വലിച്ചാല്‍ ടിഡിഎസ് (സ്രോതസില്‍ നികുതി കിഴിവ്) ഇല്ല. 30,000 രൂപ വരെയുള്ളതിനു ടിഡിഎസ് ഏര്‍പ്പെടുത്തിയതാണ് ഇങ്ങനെ മാറ്റിയത്. കാലാവധിയായതു പിന്‍വലിക്കുമ്പോഴും ടിഡിഎസ് ഇല്ല. നേരത്തേ പിന്‍വലിക്കുന്നതു നിരുത്സാഹപ്പെടുത്താനാണ് ഈ നികുതി.

സ്വര്‍ണം വാങ്ങിയാല്‍ പേടിക്കേണ്ട

രണ്ടു ലക്ഷം രൂപ മുതല്‍ മുകളിലോട്ടു സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ഒരു ശതമാനം നികുതി (ടിസിഎസ് -സ്രോതസില്‍ നികുതിപിരിവ്) പിരിക്കണമെന്ന ബജറ്റിലെ വ്യവസ്ഥ മാറ്റി. അഞ്ചു ലക്ഷം രൂപ മുതല്‍ മുകളിലേക്കുള്ള വ്യാപാരങ്ങള്‍ക്കു മതി ഈ നികുതിപിരിവ്. ഇതു മുന്‍പുള്ള പരിധിയാണ്.

വലിയ കാര്‍ വാങ്ങിയാല്‍ ഒരു ശതമാനംകൂടി

പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാര്‍ (എസ്‌യുവി അടക്കം) വാങ്ങിയാല്‍ വിലയുടെ ഒരു ശതമാനം ടിസിഎസ് ഇന്നു നടപ്പാകും. ഒരുശതമാനം തുക വാങ്ങുന്നയാള്‍ വ്യാപാരിക്കു നല്‍കണം. വ്യാപാരി അതിനു രസീത് നല്‍കും. ഈ രസീത് വാര്‍ഷിക റിട്ടേണിനൊപ്പം ഹാജരാക്കാം.

ഗൂഗിള്‍ ടാക്‌സ് ഇന്നുമുതല്‍    

ഇന്ത്യയില്‍ സ്ഥിരം ഓഫീസില്ലാത്ത വിദേശ ടെക്‌നോളജി കമ്പനികള്‍ക്ക് ഒരുവര്‍ഷം ഒരുലക്ഷം രൂപയില്‍ കൂടുതല്‍ സേവന പ്രതിഫലമായി നല്‍കുന്ന ഇന്ത്യന്‍ കമ്പനികളും വ്യക്തികളും ആറു ശതമാനം സമീകരണ (ഇക്വലൈസേഷന്‍) ലെവി പിരിക്കണം എന്ന വ്യവസ്ഥ ഇന്നു പ്രാബല്യത്തില്‍ വരും. ഗൂഗിളും മറ്റും ഉപയോഗിച്ചു പരസ്യം നടത്തുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമൊക്കെയാണ് ഇതു ബാധകമാകുക. ഈയിനം പരസ്യങ്ങള്‍ക്കു ചെലവേറും എന്നു ചുരുക്കം.

കള്ളപ്പണം വെളിപ്പെടുത്താം; 45 ശതമാനം നല്‍കണം

ശിക്ഷ ഭയപ്പെടാതെ കള്ളപ്പണം വെളിപ്പെടുത്താനുള്ള ഒരവസരം ഇന്ന് ആരംഭിക്കുന്നു. സെപ്റ്റംബര്‍ 30 വരെയാണ് സമയം. വെളിപ്പെടുത്തുന്ന തുകയുടെ 30 ശതമാനം നികുതിയും ഏഴര ശതമാനം പിഴയും ഏഴരശതമാനം കൃഷികല്യാണ്‍ സെസുമായി നല്‍കണം. മൊത്തം 45 ശതമാനം സര്‍ക്കാരിനു നല്‍കണം.

മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയാണിത്. കഴിഞ്ഞവര്‍ഷം വിദേശത്തെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തല്‍ പദ്ധതി പരാജയമായി. 4164 കോടിരൂപയുടെ വിദേശ കള്ളപ്പണമേ അന്നു വെളിച്ചത്തു വന്നുള്ളൂ.

അഴിമതിയിലൂടെ ഉണ്ടാക്കിയ കള്ളപ്പണത്തിനു പുതിയ സ്കീമില്‍ ശിക്ഷാ ഒഴിവ് കിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം കേസുള്ള സ്വത്തുക്കളും വെളിപ്പെടുത്തി രക്ഷപ്പെടാനാവില്ല. മറ്റു തരത്തില്‍ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ ആദായനികുതി നിയമപ്രകാരമോ സ്വത്തുനികുതി നിയമപ്രകാരമോ നടപടികളുണ്ടാവില്ല.

സെപ്റ്റംബര്‍ 30-നകം വെളിപ്പെടുത്തുന്ന സമ്പാദ്യത്തിന്മേല്‍ നികുതി അടയ്ക്കാന്‍ രണ്ടു മാസംകൂടി ലഭിക്കും. നവംബര്‍ 30-നകം അടച്ചില്ലെങ്കില്‍ നിയമാനുസൃത പിഴയും പലിശയും ചുമത്തും.

Related posts