സോഷ്യലിസ്റ്റ് പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യുക എന്നതാണ് സിപിഎം നിലപാട്: പ്രേമചന്ദ്രന്‍

klm-praymachanranകൊല്ലം: ആര്‍എസ്പി വിമുക്ത കേരള രാഷ്ട്രീയം എന്ന പിണറായി വിജയന്റെ ദിവാസ്വപ്നം കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന നരേന്ദ്ര മോദിയുടെ സ്വപ്നത്തിന് സമാനമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കൂടെ നില്‍ക്കുന്ന ഇടതു പുരോഗമന സോഷ്യലിസ്റ്റ് പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യുക എന്നതാണ് സിപിഎം സ്വീകരിക്കുന്ന നിലപാട്. ഇടതുപക്ഷത്തിന്റെ അഭിവാജ്യ ഘടകമായിരുന്ന ഫോര്‍വേര്‍ഡ് ബ്ലോക്കും ഇടതു മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും നാല് നിയമസഭാ സീറ്റില്‍ മത്സരിച്ച കെ.ആര്‍. ഗൗരിയമ്മയുടെ ജെഎസ്എസിനെ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് കൊണ്ടുവന്ന് വട്ടപൂജ്യമാക്കി. സിഎംപി എന്ന മറ്റൊരു ഇടതുകക്ഷിയെ ഉപയോഗിച്ച് അബ്കാരിക്ക് പെയ്‌മെന്റിലൂടെ സീറ്റ് നല്‍കി സിപിഎമ്മിന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു.

കേരളത്തിലെ ഇടതു മുന്നണിയിലെ സിപിഐ ആണ് അടുത്ത കടുംവെട്ടിന് ഇരയാകുവാന്‍ പോകുന്നത്. കേരള ചരിത്രത്തില്‍ നാളിതുവരെ ഇല്ലാത്തവണ്ണം എല്‍ഡിഎഫിന്റെ പ്രചാരണം പൂര്‍ണമായും സിപിഎം നേതാക്കള്‍ മാത്രമായി ഏറ്റെടുത്തിരിക്കുന്നത് ഇതിനു തെളിവാണ്. കോണ്‍ഗ്രസ് തണലില്‍ ബംഗാളില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന സിപിഎം പോളിറ്റ് ബ്യൂറാ അംഗമായ പിണറായി വിജയന്‍ ബംഗാള്‍ രാഷ്ട്രീയത്തെ കുറിച്ച് മൗനം പാലിക്കുകയാണ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിനെ നാറിത്തരമെന്നു വിശേഷിപ്പിച്ച പിണറായി വിജയന്‍ ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് പ്രതികരിക്കണം.

കൊല്ലത്തെ പ്രബലരായ സിപിഎം നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ച് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെ പെയ്‌മെന്റ് സീറ്റിലുടെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയതുമൂലം കൊല്ലം ജില്ലയിലെ സിപിഎമിനുളളിലെ അസ്വാരസ്യം പുറത്തുവരാതിരിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്കെതിരെ പ്രസ്താവന നടത്തുന്നത് അടവുനയത്തിന്റെ ഭാഗമാണ്. ജില്ലയിലെ സമ്മതിദായകര്‍ ഇതിനു കനത്ത തിരിച്ചടി നല്‍കും. ഈ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി മത്സരിക്കുന്ന അഞ്ച് സീറ്റിലും വിജയിച്ച് 1996 ലെ സ്ഥിതിയിലേക്ക് കേരള നിയമസഭയില്‍ ശക്തമായ തിരിച്ചുവരവ് നടത്തും. പതിനാലാം നിയമസഭയിലെ നിര്‍ണായക ശക്തിയായി ആര്‍എസ്പി മാറുമെന്നും പ്രേമചന്ദ്രന്‍ പ്രസ്താ വനയില്‍ പറഞ്ഞു.

Related posts