സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; വിപണിയില്‍ തിരക്കേറി

EKM-BAGമൂവാറ്റുപുഴ: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്കൂള്‍വിപണി സജീവമായി.മധ്യവേനലവധിക്കാലത്തെ കളികള്‍ക്കും ആഘോഷങ്ങള്‍ക്കും വിട പറഞ്ഞാണ് കുട്ടികള്‍ അക്ഷരമുറ്റത്തേക്ക് എത്തുന്നതിനുള്ള ഒരുക്കം ആരംഭച്ചിരിക്കുന്നത്. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികള്‍ വളരെ ആവേശത്തിലാണ്. യൂണിഫോം,ബാഗ്, കുട, ചെരുപ്പ്, വാട്ടര്‍ ബോട്ടില്‍, പെന്‍സില്‍ ബോക്‌സ്,നെയിംസ്ലിപ്പ്, പേപ്പര്‍ റോള്‍  ഇങ്ങനെ പോകുന്നു കുട്ടികള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍. സ്കൂള്‍ തുറക്കുന്നതു പ്രമാണിച്ച് വ്യത്യസ്തങ്ങളായ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് മികച്ച  കച്ചവടം നേടിയെടുക്കാനാണ് വ്യാപാരികള്‍ ശ്രമിക്കുന്നത്.

എന്നാല്‍ റബര്‍ വിലയിടിവ് മറ്റുമേഖലയിലേതു പോലെ സ്കൂള്‍ വിപണിയേയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.എന്നാല്‍ കടം വാങ്ങിയാണെങ്കിലും കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതില്‍ ഒരു കുറവും വരരുതെന്നാണ് രക്ഷിതാക്കളുടെ ആഗ്രഹം. അതിനാല്‍ ഈ ദിവസങ്ങളില്‍ വിപണി കൂടുതല്‍ സജീവമാകാനാണ് സാധ്യത.  ഇത്തവണത്തെ വിപണി ലക്ഷ്യമിട്ട്  പെന്‍സില്‍ കട്ടര്‍മുതല്‍ വിവിധ വര്‍ണങ്ങളിലുള്ള  ബാഗും കുടയും ഉള്‍പ്പെടെ  വന്‍ തോതിലാണ് ഉത്പ്പന്നങ്ങള്‍ എത്തിച്ചിരിക്കുന്നത്.

നോട്ടുബുക്കും പുസ്തകവും,യൂണിഫോമും സാധാരണയായി സ്കൂളില്‍ നിന്നു തന്നെ ലഭിക്കുമെന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഇവ വാങ്ങാനുള്ള തിരക്ക് കുറവാണ്. എന്നാല്‍ ബാഗ്,ചെരുപ്പ്, കുട ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിന് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളെ ആകര്‍ഷിക്കാന്‍ നോട്ടുബുക്കുമുതലുള്ള ഉത്പ്പന്നങ്ങളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും സിനിമാനടന്‍മാരുടെയും ക്രിക്കറ്റ്,ഫുട്‌ബോള്‍ താരങ്ങളുടെയും ചിത്രം പതിച്ചവയാണ് കൂടുതലായും എത്തിച്ചിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രം പതിച്ചവയ്ക്കാണ് കൂടുതല്‍ ഡിമാന്‍ഡെന്ന് വ്യാപാരികള്‍ പറഞ്ഞു.  പ്രമുഖ കമ്പനികളുടെ ബാഗുകള്‍ വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും കടകളില്‍ നിരന്നു കഴിഞ്ഞു. 300 മുതല്‍ 1500 രൂപ വരെ വിലയുള്ള  ബാഗുകളാണ് മാര്‍ക്കറ്റില്‍ എത്തിച്ചിരിക്കുന്നത്. വില കൂടുന്നതനുസരിച്ച് ഗുണനിലവാരവും കൂടുമെന്നാണ് കമ്പനിഅധികൃതരുടെ ഭാഷ്യം. എന്നാല്‍ 750 രൂപയ്ക്കു താഴെ വിലയുള്ള ബാഗുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കാലവര്‍ഷത്തെ പ്രതിരോധിക്കാനായി കുട്ടികള്‍ക്കുള്ള മഴക്കോട്ടുകളും ധാരാളമായി എത്തിച്ചിട്ടുണ്ട്.കുട്ടികളുടെ മഴക്കോട്ടുകള്‍ക്ക് 250 രൂപ മുതലാണ് വില.

വെള്ളം വീഴുമ്പോള്‍ ചിത്രങ്ങള്‍ തെളിയുന്ന മായാവി കുടകളും സ്ത്രീകള്‍ക്കായി ബെല്‍റ്റ് ഇടാന്‍ കഴിയുന്ന മഴക്കോട്ടുകളും വിപണിയിലുണ്ട്.  250 മുതല്‍ 500 വരെ വിലയുള്ള കുടകള്‍ കടകളില്‍ എത്തിയിട്ടുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സ്‌പെഡര്‍മാന്‍, ബാറ്റ്മാന്‍, ബെന്‍ തുടങ്ങിയവരെ കുടകളില്‍ ചിത്രീകരിച്ചാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്.വിവിധ നിറത്തിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായി എത്തിയിരിക്കുന്ന വാട്ടര്‍ ബോട്ടിലാണ് വിപണിയിലെ മറ്റൊരു താരം. മാവേലി സ്റ്റോറുകളില്‍ നിന്നു നിശ്ചിത തുകയുടെ ബുക്കുവാങ്ങുന്നവര്‍ക്ക് അഞ്ചുശതമാനം വരെ വിലക്കുറവും നല്‍കിവരുന്നുണ്ട്.ഇതിനുപുറമെ പല കമ്പനികളും തങ്ങളുടെ ഉത്പ്പന്നങ്ങളുടെ വില്പന വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഉള്‍പ്പെടെ നല്‍കുന്നുണ്ട്. പ്രതിവര്‍ഷം കേരളത്തില്‍ മാത്രം കോടിക്കണക്കിനു രൂപയുടെ വ്യാപാരമാണ് സ്കൂള്‍ വിപണിയില്‍ നടന്നുവരുന്നത്.

Related posts