സ്റ്റേഷന്‍മാസ്റ്ററുടെ സമയോചിത ഇടപെടല്‍; ട്രെയിന്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടു

TRAINഒല്ലൂര്‍: ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി ട്രെയിനിന് അടിയില്‍ കുടുങ്ങിയയാളെ സ്റ്റേഷന്‍മാസ്റ്ററുടെ സന്ദര്‍ഭോചിത ഇടപെടല്‍ മൂലം രക്ഷിച്ചു. ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. എറണാകുളം – ഗുരുവായൂര്‍ പാസഞ്ചറിലെ യാത്രക്കാരനായിരുന്ന സേലം സ്വദേശി പെരുമാളാണ് അപകടത്തില്‍പെട്ടത്. ബോഗി മാറിക്കയറുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന സഞ്ചി ട്രെയിനിനിടയില്‍ വീണു. ഇതെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി താഴേയ്ക്കു വീഴുകയായിരുന്നു. തിരിച്ചു പുറത്തേക്കു കയറാന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.

മറ്റു യാത്രക്കാരുടെ നിലവിളികേട്ട സ്റ്റേഷന്‍ മാസ്റ്റര്‍ ചുവപ്പുകൊടി കാണിക്കുകയും വാക്കിടോക്കിയിലൂടെ  ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ട്രെയിന്‍ കുറച്ചു മുന്നോട്ടുനീങ്ങിയെങ്കിലും, നിര്‍ത്തിയയുടനെ മറ്റു യാത്രക്കാര്‍ ചേര്‍ന്നു പെരുമാളിനെ പുറത്തെടുത്തു. പ്ലാറ്റ്‌ഫോമിനോടു ചേര്‍ന്ന് പതുങ്ങിയിരുന്നതിനാല്‍ ഇയാള്‍ക്കു പരിക്കൊന്നും പറ്റിയിരുന്നില്ല. സ്റ്റേഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രഥമശുശ്രൂഷ നല്‍കി. വിശ്രമം ആവശ്യമില്ലെന്നറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ അടുത്ത ട്രെയിനില്‍ കയറ്റിവിട്ടു. സമയോചിതമായി ഇടപെട്ട സ്റ്റേഷന്‍ മാസ്റ്ററെ യാത്രക്കാര്‍ അഭിനന്ദിച്ചു.

Related posts