സ്വപ്‌നം യാഥാര്‍ഥ്യമാകുന്ന സന്തോഷത്തില്‍; ഭിന്നശേഷിക്കാരായ കുട്ടികള്‍ നാളെ പറക്കും

tcr-vimanamതൃശൂര്‍: ആകാശത്ത് പറക്കാനുള്ള സ്വപ്‌നം യാഥാര്‍ഥ്യമാകുന്ന സന്തോഷത്തിലാണ് വില്ലടം സര്‍ക്കാര്‍ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍. വില്ലടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഭിന്നശേഷിയുള്ള 40 കുട്ടികളാണ് നാളെ വിമാനയാത്ര നടത്തുന്നത്. രണ്ടു ദിവസമായി നടത്തുന്ന യാത്രയില്‍ ഇവര്‍ ഭൂമിയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തുകൂടെയും സഞ്ചരിക്കും. കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരുമടക്കം 76 അംഗ ടീമാണ് ഈ യാത്രയില്‍ പങ്കെടുക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പി.കെ.ഉഷ പത്രസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു ഘട്ടങ്ങളായാണ് യാത്ര പോകുന്നത്.

നാല്‍പത് പേരടങ്ങുന്ന സംഘം ഇന്നുച്ചയ്ക്ക് രണ്ടിന് തൃശൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തും.   അവിടെ ഡബിള്‍ ഡെക്കര്‍ കെഎസ്ആര്‍ടിസി ബസില്‍ നഗരം ചുറ്റിക്കാണും. വേളി കായലില്‍ ബോട്ടുയാത്രയും നടത്തി തിരിച്ച് വൈകീട്ട് ആറിനു തിരുവനന്തപുരത്തു നിന്ന് നെടുമ്പാശേരിയിലേക്ക് ഒരു വിമാനം കയറും.  കാഴ്ച, കേള്‍വി പരിമിതിയുള്ളവര്‍, ചലനശേഷിയില്ലാത്തവര്‍, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവര്‍, ഓട്ടിസം ബാധിച്ചവര്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.

സ്‌പെഷ്യല്‍ പിടിഎയുടെ സഹകരണത്തോടെയാണ് യാത്ര. കുട്ടികളില്‍ നിന്ന് ചെറിയ തുക പിരിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് അധികവും. അതിനാല്‍ ചെലവ് മുഴുവന്‍ ഈടാക്കാനോ സര്‍ക്കാര്‍ സ്കൂള്‍ ആയതിനാല്‍ കാര്യമായ സംഭാവന പിരിക്കാനോ അധ്യാപകരും പിടിഎയും തയ്യാറായില്ല. പിടിഎ പ്രസിഡന്റ് എ.സന്തോഷാണ് വിമാനയാത്രയുടെ ചെലവ് വഹിക്കുന്നത്. അടുത്ത സംഘം അടുത്ത മാസം ആദ്യമാണ് പോകുന്നത്.

ഇന്നുച്ചയ്ക്ക് രണ്ടിന് തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ആദ്യസംഘത്തിന് യാത്രയയപ്പ് നല്‍കും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, മാടക്കത്തറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി, ഐഇഡിഎസ്എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ സോമന്‍ എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ റിസോഴ്‌സ് അധ്യാപിക രേണുക ശശികുമാര്‍, സ്‌പെഷല്‍ പിടിഎ പ്രസിഡന്റ് എ. സന്തോഷ്, വിദ്യാര്‍ഥി പ്രതിനിധി പി.ജെ അഭിജിത്ത് എന്നിവരും പങ്കെടുത്തു.

Related posts