സ്‌പെഷല്‍ സബ് ജയില്‍ നിര്‍മാണം നിലച്ചു

TCR-JAILഇരിങ്ങാലക്കുട: ആധുനിക സൗകര്യങ്ങളോടെ ഇരിങ്ങാലക്കുടയ്ക്കു അനുവദിച്ച സ്‌പെഷല്‍ സബ് ജയില്‍ സമുച്ചയ നിര്‍മാണത്തിനായി നീക്കിവച്ച അഞ്ച് കോടിയില്‍ നിന്ന് മൂന്നു കോടി രൂപ വക മാറ്റിയതോടെ ജയില്‍ സമുച്ചയത്തിന്റെ നിര്‍മാണം നിലച്ചു. സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടിനോട് ചേര്‍ന്നുള്ള രണ്ട് ഏക്കര്‍ 14 സെന്റ് സ്ഥലത്ത് മൂന്ന് നിലകളോട് കൂടി 300 പ്രതികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനായി അഞ്ച് കോടി രൂപ എസ്റ്റിമേറ്റ് എടുക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു.

നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി വരുന്നതിനിടയ്ക്കാണ് അനുവദിച്ച തുകയില്‍ നിന്ന് പഴയ സര്‍ക്കാര്‍ മൂന്നു കോടി വകമാറ്റി തിരിച്ചെടുത്തത്. ഈ മുന്നു കോടി രൂപ തവനൂര്‍ ജയിലിന് വേണ്ടി നല്‍കുകയും ചെയ്തു. ഇരിങ്ങാലക്കുടയില്‍ ജയിലിനായി അനുവദിച്ച ഭൂമി ആറുമീറ്റര്‍ താഴ്ചയില്‍ ആയതിനാല്‍ ആദ്യഘട്ട നിര്‍മാണങ്ങള്‍ ബുദ്ധിമുട്ട് ഏറിയതും പതുക്കെയും ആയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുന്നില്ലെന്ന ധാരണയിലാണ് തുക വകമാറ്റിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗം നിര്‍മാണം പുരോഗമിക്കുകയും ആദ്യ നില പൂര്‍ണമായി വാര്‍ക്കുകയും, ഭിത്തി കെട്ടുകയും ചെയ്തു. അഞ്ച് കോടിയില്‍ ഫലത്തിലിപ്പോള്‍ രണ്ടര കോടിയുടെ നിര്‍മാണം പൂര്‍ത്തിയാകുകയും തുടര്‍നിര്‍മാണത്തിന് ഫണ്ട് ഇല്ലാത്ത അവസ്ഥ നിലനില്‍ക്കുന്നതുകൊണ്ട് ജനുവരിയോടെ പകുതിയോടെ നിര്‍മാണം നിലച്ചു.

പതിമൂന്നാം ധനകാര്യ കമ്മിഷന്‍ ശിപാര്‍ശയില്‍ ഉള്‍പ്പെടുത്തി വിവിധ ജയിലുകള്‍ക്കായി അനുവദിച്ച 154 കോടിയില്‍ നിന്നാണ് ഇരിങ്ങാലക്കുട സബ് ജയിലിന് ഈ തുക ആദ്യം അനുവദിച്ചത്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് അടിയന്തരമായി അഞ്ചര കോടിയെങ്കിലും പുതിയ സര്‍ക്കാര്‍ ഉടന്‍ അനുവദിച്ചില്ലെങ്കില്‍ രണ്ടാം നിലയുടെ നിര്‍മാണവും നടക്കില്ലെന്ന അവസ്ഥയിലാണ്. 12 പ്രതികള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള നിലവിലെ സബ് ജയിലിലിപ്പോള്‍ 70 പ്രതികളാണ് ഉള്ളത്.

Related posts