
തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിലെ എൻഐഎ ഏറ്റെടുത്ത യുഎപിഎ കേസ് സംസ്ഥാന പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പിണറായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചു. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മാവോയിസ്റ്റുകളെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരായ യുഎപിഎ കേസാണ് എൻഐഎ ഏറ്റെടുത്തത്.
സംഭവം വിവാദമായതോടെ പ്രതിപക്ഷം പ്രശ്നം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോള്‍ കേസ് എൻഐഎക്ക് വിട്ടുകൊടുത്തത് സംസ്ഥാന സർക്കാർ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
യുഎപിഎ ചുമത്തിയത് പുനപരിശോധിക്കുന്നതിനു മുമ്പ് തന്നെ കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസ് തിരിച്ചുവിളിക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചു.
എൻഐഎ നിയമത്തിന്റെ 7 ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സർക്കാർ തിരികെ വിളിക്കണമെന്നും യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്നും വിഷയം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് മുഖ്യമന്ത്രി അമിത് ഷാക്ക് കത്തയച്ചിരിക്കുന്നത്.