ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം: പോലീസിനെതിരേ നടപടി വരും

klm-CRIMEപരവൂര്‍: കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂനയില്‍ കളീലില്‍ വീട്ടില്‍ സുരേന്ദ്രന്‍ (49) സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോലീസിനെതിരേ നടപടി ഉണ്ടാകുമെന്ന് സൂചന.നിസാര കാരണത്താല്‍ ഡ്രൈവറെ പിടികൂടി സ്റ്റേഷനിലെത്തിച്ച ഉദ്യോഗസ്ഥന്റെ നടപടിയില്‍ പരവൂരിലെ പോലീസ് സേനയില്‍ തന്നെ അമര്‍ഷമുണ്ട്.ഓട്ടോറിക്ഷ ദയാബ്ജി ജംഗ്ഷനില്‍ ഓട്ടം കാത്ത് കിടക്കുകയായിരുന്നു. ഡ്രൈവര്‍ സുരേന്ദ്രന്‍ യൂണിഫോം ധരിച്ചിരുന്നില്ല. ഇതിന് പെറ്റികേസ് എടുത്ത് സ്റ്റേഷനിലോ കോടതിയിലോ പിഴ അടപ്പിക്കാമായിരുന്നു.

ഇതിനുപകരം ഓട്ടോയും ഡ്രൈവറെയും സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എസ്‌ഐയും പോലീസുകാരുമടക്കം ഡ്രൈവര്‍ക്ക് പെറ്റി നല്‍കി വിട്ടയ്ക്കാമെന്ന നിലപാടിലുമായിരുന്നു. പക്ഷേ ഇതിന് സിഐ വിസമ്മതിച്ചായി ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിയോ സ്ഥലംമാറ്റമോ ഉണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. മരിച്ച സുരേന്ദ്രന്‍ സിഐടിയു യൂണിയനിലെ അംഗവുമാണ്.

പരവൂര്‍ ജുഡീഷല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് രഞ്ജിത്ത് രാജന്‍ നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ എത്തി സുരേന്ദ്രന്റെ ബന്ധുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുത്തതും ഗൗരവമായി തന്നെയാണ് കാണേണ്ടത്.

സംഭവം നടന്ന ചൊവ്വാഴ്ച അര്‍ധരാത്രിവരെയും നെടുങ്ങോലം ആശുപത്രി പരിസരത്ത് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം സംഘര്‍ഷാവസ്ഥയായിരുന്നു. ഇന്നലെ ഇരു പാര്‍ട്ടികളും പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ചും നടത്തുകയുണ്ടായി. ഇരുകക്ഷികളുടെയും പ്രതിഷേധം തണുപ്പിക്കാന്‍ എന്തെങ്കിലും പോംവഴി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്തിയേ പറ്റുകയുള്ളൂ. അതുകൊണ്ട് തന്നെ പോലീസിനെതിരേ നടപടി ഉണ്ടാകുമെന്ന കാര്യം ഏതാണ്ടുറപ്പാണ്.

Related posts