അഹമ്മദാബാദ്: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ. വിമാനത്തിൽ പരിശോധനകൾ കൃത്യസമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ വ്യക്തമാക്കി. 2023 ജൂണിലാണ് ഒടുവിൽ പരിശോധന നടത്തിയത്.
വരുന്ന ഡിസംബറിലാണ് അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത്. വലതുവശത്തെ എഞ്ചിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ മാർച്ചിൽ നടത്തിയിരുന്നു. ഏപ്രിലിൽ ഇടത് എഞ്ചിനും പരിശോധിച്ചു. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നു എന്നാണ് സിഇഒ കത്തില്‍ പറയുന്നത്.
അതിനിടെ, വിമാനാപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയയ്ക്കാൻ നീക്കമുണ്ട്. ബ്ലാക്ക് ബോക്സിന് കേടുപാടുകള്‍ സംഭവിച്ചതിനാലാണിത്. വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ ലബോറട്ടറിയിലേക്ക് ബ്ലാക്ക് ബോക്സ് അയയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയം തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
വിമാനാപകടത്തിൽ മരിച്ചവരിൽ 222 പേരെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച് ഇതുവരെ തിരിച്ചറിഞ്ഞു. ഡിഎൻഎ സാമ്പിളുകൾ അടിസ്ഥാനമാക്കി 214 പേരെയും അല്ലാതെതന്നെ എട്ടു പേരെയുമാണു തിരിച്ചറിഞ്ഞത്. ഇതിൽ 198 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി.
ഇതിൽ 149 പേർ ഇന്ത്യക്കാരാണ്. ഏഴ് പോർച്ചുഗീസുകാരും 32 പേർ ബ്രിട്ടീഷുകാരും ഒരു കാനഡക്കാരനും മരിച്ചവരിൽ ഉൾപ്പെടുന്നു.15 പേരുടെ മൃതദേഹങ്ങൾ വിമാനമാർഗവും 183 പേർ റോഡ് മാർഗവും ആംബുലൻസുകൾ വഴി അയച്ചതായി അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് രാകേഷ് ജോഷി പറഞ്ഞു.