ടെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം ഇറാൻ തള്ളി. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പറഞ്ഞു.
ഇസ്രയേലിന് ശക്തമായ മറുപടി നൽകുമെന്നും ഞങ്ങൾ ഒരു ദയയും കാണിക്കില്ലെന്നും പറഞ്ഞ ഖമനയി, യുദ്ധം ആരംഭിക്കുന്നു എന്ന സൂചനയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നൽകി. “അലി ഖൈബറിലേക്ക് മടങ്ങി,” എന്നാണ് പോസ്റ്റ് പറയുന്നതെന്ന് ഇറാൻ ഇന്റർനാഷണൽ വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. ഷിയ ഇസ് ലാമിലെ ആദ്യ ഇമാമിനെയും ഏഴാം നൂറ്റാണ്ടിൽ ജൂത പട്ടണമായ ഖൈബർ കീഴടക്കിയതിനെയും പരാമർശിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ദി ടൈംസ് ഓഫ് ഇസ്രയേലും റിപ്പോർട്ട് ചെയ്തു.
തലയ്ക്കു മുകളിൽ ആകാശത്ത് അഗ്നിജ്വാലകൾ പടരുന്ന, കൊട്ടാരം പോലുള്ള ഒരു കവാടത്തിലേക്ക് വാളുമായി പ്രവേശിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.