കണ്ണും മനസും കുളിരണിയഴിച്ച വിവിധ വർണങ്ങളിൽ ചിറകടിച്ചു പറക്കുന്ന നൂറായിരം ചിത്രശലഭങ്ങളുടെ കൂടാരം. കുടക് മലനിരകൾ താണ്ടി ചിറകിട്ടടിച്ച് ആറളം വന്യജീവി സങ്കേതത്തിലേക്ക് പറന്നെത്തുന്ന ഒരുപറ്റം ചിറകുകളിൽ ചായം പൂശിയ പ്രകൃതിയുടെ കൂട്ടുകാർ. ഇണചേർന്നും പാറിപ്പറന്നും മനുഷ്യർക്ക് കൗതുകമായി കാലം തെറ്റാതെ അവർ ഒന്നിച്ചു പറന്നെത്തും.
ആറളത്തെ ചിത്രശലഭ പഠനത്തിന് രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത്. പൂമ്പാറ്റകൾക്കൊപ്പം ഒരുകൂട്ടം ചിത്രശലഭ സ്നേഹികളും മുടങ്ങാതെ ആറളത്തേക്ക് എത്തും. പുതിയ വിരുന്നുകാരെയും നിത്യ സന്ദർശകരെയും തരം തിരിച്ചുള്ള പഠനത്തിന് എത്തുന്നവർ.
ചിത്രശലഭങ്ങളുടെ സങ്കേതം
ആറുകളുടെ അകമായ ആറളം ജൈവവൈവിധ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. ചീങ്കണ്ണി പുഴയും ബാവലിയും സമ്പുഷ്ടമാക്കുന്ന ആറളം വന്യജീവി സങ്കേതത്തെ ചിത്രശലഭങ്ങളുടെ സങ്കേതമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ആറളം വന്യ ജീവി സങ്കേതവും ചിറകുവിരിച്ച് പറക്കുകയാണ്.
കാൽനൂറാണ്ടായി തുടർന്നുവരുന്ന ശലഭ സ്നേഹികളുടെ കൂട്ടായ്മയിൽ നടന്നുകൊണ്ടിരിക്കുന്ന ചിത്രശലഭ നിരീക്ഷണത്തിനും സർവേയ്ക്കും ദേശീയ അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടും. തദ്ദേശീയരായ ശലഭ സ്നേഹികൾക്കൊപ്പം ദേശീയ അന്തർദേശീയ തലത്തിൽ പല ചിത്രശലഭ സ്നേഹികളും ആറളത്തേക്ക് എത്തുമെന്നതിൽ യാതൊരു സംശയവും ഇല്ല.
ഓരോ വർഷവും നടക്കുന്ന കണക്കെടുപ്പുകൾ തെളിയിക്കുന്നത് ചിത്രശലഭങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആവാസ കേന്ദ്രം കൂടിയാണ് ആറളം എന്നതാണ്. സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയ 327 തരം ചിത്രശലഭങ്ങളിൽ 266 എണ്ണവും ആറളത്തിന്റെ ശീതളതയിൽ കണ്ടെത്തിയിട്ടുണ്ട്. വയനാട്, ബ്രഹ്മഗിരി, കൂർഗ് വനങ്ങൾ അതിരിടുന്ന 55 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ആറളം വന്യജീവി സങ്കേതം ജൈവവൈവിധ്യത്തിലും മുൻപന്തിയിലാണ്.
സിംഹവാലൻ കുരങ്ങ്, കാട്ടി, ആന, കടുവകൾ അടക്കമുള്ള വന്യമൃഗങ്ങളും പാണ്ടൻ, മലമുഴക്കി വേഴാമ്പലുകളും അടങ്ങുന്ന പക്ഷി വർഗങ്ങളും, രാജവെമ്പാലയടക്കം നൂറുകണക്കിന് ഇഴജന്തുക്കളും നിറഞ്ഞ ഈ വനത്തിൽ ആയിരത്തിലേറെ സസ്യവർഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. നിത്യഹരിതവനങ്ങളും നനവാർന്ന ഇല പൊഴിയും കാടുകളും അമ്പലപ്പാറയിലെ ചോലവനങ്ങളും ചേർന്ന് ജൈവവൈവിധ്യത്തിന്റെ കൂടാരമാണ് ആറളം വന്യജീവി കേന്ദ്രം.
സസ്യവൈവിധ്യത്തിന്റെ സൂചകൾ
ആറളം വന്യജീവിസങ്കേതത്തിൽ കാണുന്ന ചിലശലഭങ്ങൾ ഇവിടത്തെ സസ്യവൈവിധ്യത്തിന്റെ സൂചകമാണ്. മിക്ക ശലഭങ്ങളും ചില പ്രത്യേക സസ്യങ്ങളിൽ മാത്രം മുട്ടയിടുന്നവയും അവയുടെ പുഴുക്കൾ അവയുടെ മാത്രം ഇലകൾ കഴിച്ചുവളരുന്നവയുമാണ്. സീസൺ ആരംഭിക്കുന്നതോടെ ആറളത്തെ ശലഭനിരീക്ഷണത്തിലേക്ക് നിരനിരയായി പറന്നുവന്ന് പുഴയോരത്തു കൂടി നീങ്ങുന്ന ഇളംപച്ചയിൽ ചന്ദനനിറം പകർന്ന ആൽബട്രോസ് പൂമ്പാറ്റകൾ.
ഇവയുടെ ദേശാടനത്തിന്റെ പെരുൾ ഇന്നും കുരുക്കഴിയാത്ത ഒരു സമസ്യയാണ്. ഈ പൂമ്പാറ്റകൾ മുട്ടയിടുന്ന മരങ്ങിൽ ഒന്നായ ചൂട്ട് ആറളത്തിന്റെ ഉയർന്ന പ്രദേശങ്ങളിലും കുടകുമേഖലകളിലും ധാരാളമായി കാണുന്നു. മിക്ക ശലഭങ്ങളും ചെടികളുടെ താഴെ ഭാഗങ്ങളിലുള്ള ഇലകളിൽ മുട്ടയിടുമ്പോൾ ആൽബട്രോസ് ഈ മരങ്ങളുടെ മുകളിലെ ഇലകളിലാണ് മുട്ടയിടുന്നതെന്നാണ് കരുതുന്നത്.
ഡിസംബർ, ജനുവരി മാസങ്ങളിൽ കൂട്ടമായി വിരിഞ്ഞിറങ്ങുന്ന ചിത്രശലഭങ്ങളുടെ യാത്രയുടെ ഉദ്ദേശ്യവും രഹസ്യവുമെല്ലാം കണ്ടുപിടിക്കുകയെന്നത് ഗവേഷകർക്ക് വെല്ലുവിളിതന്നെയാണ്. പുഴക്കരയിലെ പ്രത്യേകതരം ചെളിപ്രദേശങ്ങളിൽ കൂട്ടംകൂടി നിന്ന് ചെളിയൂറ്റി ഇവയുടെ ലവണങ്ങൾ അകത്താക്കിയശേഷം ഇവ നിരനിരയായി പറന്നകലുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ശലഭമായി അറിയപ്പെടുന്ന ഗരുഡ ശലഭവും കേരളത്തിന്റെ ഔദ്യോഗികശലഭമായ ബുദ്ധമയൂരിയും ആറളത്ത് ധാരാളമായി കാണപ്പെടുന്നവയാണ്. വരയൻ വാൾവാലൻ, ചോലവിലാസിനി, സുവർണശലഭം, നാരകക്കാളി, പാണലുണ്ണി, നീലമരത്തുള്ളൻ, നാട്ടു കുടുക്ക, ചക്കരശലഭം, നാട്ടുറോസ്, മല ബാർറോസ്, കൃഷ്ണശലഭം, ചുട്ടിക്കറുപ്പൻ, നാരകശലഭം, പുള്ളിവാലൻ, വിലാസിനി, ചുട്ടിമയൂരി, തകരമുത്തി, പൂങ്കണ്ണി, പൂച്ചക്കണ്ണി, ചെമ്പഴകൻ, വെള്ളിലത്തോഴി, കനിത്തോഴൻ, മയിൽക്കണ്ണി, ഓക്കിലശലഭം, നിലനീലി, ആട്ടക്കരി തുടങ്ങിയവയും ഇവിടെ ധാരാളമായി കാണപ്പെടുന്നു.
ശലഭങ്ങളുടെ കൂട്ടംചേരൽ
പല ശലഭങ്ങളുടെയും ദേശാടനം മഞ്ഞുപൊഴിയും കാലത്താണ്. കാലാവസ്ഥയിലെ വ്യതിയാനം ദേശാടനത്തെ കാര്യമായി ബാധിക്കാറുണ്ട്. അഞ്ചു മിനുട്ടിനുള്ളിൽ രണ്ടായിരത്തിലധികം ശലഭങ്ങളുടെ ദേശാടനം കണ്ടെത്തിയിരുന്ന സ്ഥാനത്ത് ചില വർഷങ്ങളിൽ ഇത് 300ൽ താഴെയും സംഭവിക്കാറുണ്ടെന്നാണ് ആറളത്ത് ശലഭനിരീക്ഷണത്തിന് വർഷങ്ങളായി നേതൃത്വം നൽകുന്ന സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ജാഫർ പാലോട്ട് പറയുന്നത്.
ലക്ഷക്കണക്കിന് പൂമ്പാറ്റകൾ ഒരുമരത്തെ പൊതിഞ്ഞു നില്ക്കുന്ന കാഴ്ചയാണ് കൂട്ടംചേരൽ. ചെളിമണ്ണിലും ഇത്തരത്തിൽ കൂട്ടംചേരൽ ഉണ്ടാകും. നീലക്കടുവ, കരിനീലക്കടുവ, അരളശലഭം, പാൽവള്ളി എന്നിവയാണ് ഇങ്ങനെ കൂട്ടം ചേരുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ആറളത്തെ ശലഭസർവേകൾക്ക് നേതൃത്വം നൽകുന്നത് വനംവകുപ്പും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റയും ചേർന്നാണ്.