വിതുര: വിതുര സ്വദേശിയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്ന് യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് ഗവ.കോളജിലെ ബിരുദ വിദ്യാർഥിനിയായ പതിനെട്ടുകാരി തൂങ്ങി മരിച്ച കേസിൽ ആനപ്പാറ ചിറ്റാർ മേക്കുംകര വീട്ടിൽ ശ്രീജിത്.ജി.നാഥാണ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; മരിച്ച പെൺകുട്ടിയും ശ്രീജിത്തും തമ്മിൽ ഏതാനും മാസങ്ങളായി അടുപ്പത്തിലായിരുന്നു.
എന്നാൽ ശ്രീജിത്തിന് മറ്റു ചില പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ പെൺകുട്ടി ഇയാളുമായി വഴക്കുണ്ടാക്കി. തുടർന്ന് നേരത്തെ നൽകിയ വിവാഹ വാഗ്ദാനത്തിൽ നിന്നു ശ്രീജിത്ത് പിന്മാറി. തുടർന്നായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ.
ശ്രീജിത്തിനെ ഫോൺ വിളിച്ച ശേഷമാണ് പെൺകുട്ടി തൂങ്ങി മരിച്ചത്. ഇതിനിടെ സംഭവസ്ഥലത്തെത്തിയ ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചതോടെ സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു.
സ്ഥലത്തെത്തിയ സിഐ എസ്.ശ്രീജിത്, എസ്ഐ എസ്.എൽ.സുധീഷ്, ഗ്രേഡ് എസ്ഐ സതികുമാർ, എഎസ്ഐമാരായ അൻസാറുദ്ദീൻ, സാജു, എസ്സിപിഒ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ പേരിൽ ആത്മഹത്യാ പ്രേരണ,പട്ടികജാതി വർഗ അതിക്രമം തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.