കൊച്ചി: എറണാകുളം പാലാരിവട്ടം തമ്മനം ജംഗ്ഷനിൽ വൈകുന്നേരങ്ങളിൽ കോളജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാൻ എന്ന പെണ്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പരക്കുന്പോൾ നിലപാടിൽ ഉറച്ച് സംവിധായകൻ അരുണ്‍ ഗോപി.
തന്റെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നല്ലൊരു വേഷം നൽകാമെന്ന വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുന്നതായും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പുറത്തുവരുന്നത് എങ്ങനെയെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പഠനത്തിനും വീട്ടിലെ ആവശ്യങ്ങൾക്കുമുള്ള പണം കണ്ടെത്താൻ മീൻ വിൽപന നടത്തുന്ന ഹനാൻ എന്ന കോളജ് വിദ്യാർഥിയുടെ ദുരിത ജീവിതം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞത്.
എന്നാൽ, തന്റെ സിനിമയുടെ പ്രമോഷനായി പെണ്‍കുട്ടിയെ ഉപയോഗിക്കുകയായിരുന്നുവെന്ന തരത്തിലാണു വാർത്തകൾ പുറത്തുവരുന്നത്. ഇത് എന്തിനെന്നു മനസിലാകുന്നില്ല. തന്റെ സിനിമയ്ക്ക് ഇത്തരത്തിൽ ഒരു പ്രമോഷന്റെ ആവശ്യമില്ല. ഹനാനെ നേരിട്ട് അറിയുകപോലുമില്ല.
സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയാണോയെന്നു പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഹനാന്റെ ജീവിതം സംബന്ധിച്ച വാർത്തകൾ തെറ്റെന്നു വിശ്വസിക്കുന്നില്ല. ഇതിനു മാറ്റം ഉണ്ടാകുംവരെ താൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അരുണ്‍ഗോപി വ്യക്തമാക്കി.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകൻ. ചിത്രത്തിൽ ഹനയുടെ സാന്പത്തിക പരാധീനതകൾക്ക് ആശ്വാസമേകാനുതകുന്ന വേതനവും ഉറപ്പു വരുത്തുമെന്നും അരുണ്‍ ഗോപി പറഞ്ഞിരുന്നു.
തൊടുപുഴ അൽ അസർ കോളജിലെ മൂന്നാം വർഷ രസതന്ത്രം വിദ്യാർഥിയായ ഹനാൻ മാടവനയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ദിവസങ്ങൾക്കുമുന്പാണ് തമ്മനത്ത് മീൻ കച്ചവടം ആരംഭിച്ചത്. പുലർച്ചെ എണീറ്റ് ചന്പക്കര മാർക്കറ്റിൽ സൈക്കിളിൽ എത്തി മീൻ വാങ്ങി തമ്മനത്ത് എത്തിക്കും. പിന്നീട് താമസ സ്ഥലത്തു വന്ന് കുളിച്ചൊരുങ്ങി കോളജിലേക്ക്.
വൈകുന്നേരം തിരിച്ചെത്തിയാണ് മീൻ വിൽപന. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഹനാൻ പഠിക്കുന്നതിനുള്ള തുകയും വീട്ടുവാടകയും അമ്മയ്ക്ക് ചെലവിനുള്ള പണവുമെല്ലാം കണ്ടെത്തിയിരുന്നതെന്നായിരുന്നു പുറത്തുവന്നിരുന്ന വാർത്തകൾ.
ഹനാന്റെ ജീവിത കഥ അറിഞ്ഞ് ഇന്നലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അഭിനന്ദനവും പിന്തുണയുമായി എത്തിയത്. ഇതിനു പിന്നാലെ രാത്രിയോടെയാണു ഹനാനയ്ക്കും സംവിധായകൻ അരുണ്‍ ഗോപിയ്ക്കും എതിരായി സാമൂഹിക മാധ്യമങ്ങളിലുടെ വാർത്തകൾ പുറത്തുവന്നത്. സിനിമയുടെ പ്രമോഷനുവേണ്ടി ഒരുക്കിയ തിരക്കഥയായിരുന്നുവെന്നാണ് ആക്ഷേപം. ഇതാണ് അരുണ്‍ഗോപി തള്ളിയത്.