തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവന് ഹരികുമാറിനെയും ഹരികുമാറിന്റെ സഹോദരിയും കുഞ്ഞിന്റെ അമ്മയുമായ ശ്രീതുവിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലീസ് തീരുമാനിച്ചു.
കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മയും തന്റെ സഹോദരിയുമായ ശ്രീതുവാണെന്ന് ഹരികുമാറിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കാക്കാനുള്ള തീരുമാനം. ജയില്‍ സന്ദര്‍ശന വേളയില്‍ തിരുവനന്തപുരം റൂറല്‍ എസ്പി. സുദര്ശനനോടാണ് ഹരികുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസില്‍ കുറ്റപത്രം നല്‍കാനുള്ള നടപടിക്രമങ്ങളുമായി പോലീസ് സംഘം മുന്നോട്ട് പേകാനിരിക്കെയാണ് ഹരികുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍. സഹോദരി ശ്രീതുവുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായി നില്ക്കുന്നതു കൊണ്ടാണു കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഹരികുമാര്‍ ആദ്യം കുറ്റസമ്മതം നടത്തിയത്. കേസിന്റെ ആദ്യഘട്ടത്തില്‍ പരസ്പര വിരുദ്ധമായ വിധത്തില്‍ സംസാരിച്ച ഹരികുമാര്‍ ഒടുവിലാണ് കുറ്റസമ്മതം നടത്തിയത്. ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയായി ജയിലിലാണ്.
ഹരികുമാറിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലീസ് നടപടി തുടങ്ങി. ആദ്യ നടപടിയെന്ന നിലയില്‍ ഇരുവരുടെയും സമ്മതം വാങ്ങിയശേഷം കോടതിയുടെ അനുമതിയോടെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാലരാമപുരത്തെ രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞ് ഹരികുമാറിനെ അറസ്റ്റ് ചെയ്തത്. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ നിലവില്‍ ശ്രീതു ജയിലിലാണ് .