ന്യൂഡൽഹി: പൗരത്വ ഭേഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്. ബിൽ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും മറിച്ചുള്ളത് തെറ്റായ പ്രചരണം മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി. ന്യൂന പക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അഭയാർഥികളായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ന്യൂനപക്ഷ വിഭാഗങ്ങളിൽ സമീപകാലത്ത് 20 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ ഷാ കുറവ് വന്ന ആളുകൾ കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഇന്ത്യയിലേക്ക് കടക്കുകയോ ചെയ്തിരിക്കാമെന്നും ചൂണ്ടിക്കാട്ടി. നേരത്തെ, ബിൽ നിയമപരമാണെന്ന് സഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. അതേസമയം, ബിൽ രാജ്യസഭ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി സിപിഐ എംപി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.
ചൊവ്വാഴ്ച, ലോക്സഭയിൽ ബിൽ പാസാക്കിയിരുന്നു. 80നെതിരെ 311 വോട്ടിനാണ് ലോക്സഭയിൽ ബിൽ പാസാക്കിയത്. രാജ്യസഭയിലും അനായാസം ബിൽ പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.ലോക്സഭയിൽ ആറു മണിക്കൂറായിരുന്നു ബില്ലിന്മേലുള്ള ചർച്ചയെങ്കിൽ രാജ്യസഭയിൽ അത് ഏഴു മണിക്കൂർ ആക്കിയിട്ടുണ്ട്. സഭയിലെ ചോദ്യോത്തര വേളയും ഒഴിവാക്കിയിട്ടുണ്ട്.
