താലി കെട്ടുന്നതിനു തൊട്ടുമുന്പ് മണ്ഡപത്തിൽനിന്നു വധു കാമുകന്റെ കൂടെ ഇറങ്ങിപ്പോയി. പോലീസ് സംരക്ഷണയിലാണു യുവതിയെ കാമുകൻ വിളിച്ചിറക്കിക്കൊണ്ടുപോയത്. കർണാടക ഹാസനിലെ ശ്രീചുഞ്ചനാഗിരി ഓഡിറ്റോറിയത്തിലാണു നാടകീയരംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബിരുദാനന്തരബിരുദ യോഗ്യതയുള്ള പല്ലവിയുടെയും സർക്കാർ സ്കൂൾ അധ്യാപകനായ വേണുഗോപാലിന്റെയും വിവാഹമാണു നടക്കാനിരുന്നത്. എന്നാൽ, താലികെട്ടുന്നതിനു തൊട്ടുമുന്പ് വേണുഗോപാലിനോട് താൻ മറ്റൊരാളുമായി അടുപ്പത്തിലാണെന്നും തന്റെ സമ്മതമില്ലാതെയാണു വിവാഹം നടത്തുന്നതും പല്ലവി തുറന്നുപറഞ്ഞു.
ആ സമയം വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു. തുടർന്ന് പല്ലവി പോലീസ് സംരക്ഷണത്തിലെത്തിയ കാമുകന്റെ കൂടെ ഇറങ്ങിപ്പോകുകയായിരുന്നു. ഷാൾ കൊണ്ട് മുഖം മറച്ച്, വീട്ടുകാരെയും അടുത്തബന്ധുക്കളുടെയും അവഗണിച്ച് കാമുകന്റെ കൂടെ വിവാഹവേഷത്തിൽ യുവതി പോകുന്നതു ദൃശ്യങ്ങളിൽ കാണാം.