തിരുവനന്തപുരം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റത്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. പ്രകാശിന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഷൗക്കത്തിനെതിരേ ഒളിയമ്പുണ്ടെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് എം.വി. ഗോവിന്ദന്റെ പരാമർശം.
പി.വി. അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനയ്ക്കെതിരേ നിലമ്പൂരിലെ ജനങ്ങള്‍ വിധിയെഴുതും. അവര്‍ ഒരിക്കലും രാഷ്ട്രീയവഞ്ചനയ്ക്ക് കൂട്ടുനില്‍ക്കില്ല. അന്‍വര്‍ യുഡിഎഫുമായി ചേര്‍ന്ന് നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പിന് പത്ത് മാസം മാത്രം അവശേഷിക്കെയാണ് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്.
നിലമ്പൂരില്‍ സര്‍ക്കാരിന്റെ ഭരണ മികവ് പാര്‍ട്ടിക്ക് നേട്ടമാകും. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാഹളം നിലമ്പൂരില്നിന്നുയരും. 1,200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിലമ്പൂരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. അന്‍വറിന് നിലമ്പൂരില്‍ വലിയ സ്വാധീനമില്ല. നേരത്തെയും നിലമ്പൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ച ചരിത്രമുണ്ട്. നിലമ്പൂര്‍ വലതുപക്ഷ കോട്ട അല്ല.