ലണ്ടൻ: 140 വര്‍ഷം മുൻപ് കടലിൽ മുങ്ങിപ്പോയ ബ്രിട്ടീഷ് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി. 1888ല്‍ ഒരു ജർമന്‍ കപ്പലുമായി കൂട്ടിയിടിച്ച് കടലാഴങ്ങളിൽ അപ്രത്യക്ഷമായ ബ്രിട്ടന്റെ എസ്എസ് നന്റെസ് എന്ന കപ്പലിനെക്കുറിച്ചുള്ള വിവരങ്ങളാണു മുങ്ങല്‍ വിദഗ്ധനായ ഡൊമനിക്ക് റോബിന്‍സണ്‍ തപ്പിയെടുത്തത്.
ഇംഗ്ലണ്ടിലെ ലൂവര്പൂളില്നിന്ന് ഇംഗ്ലീഷ് ചാനല്‍ കടന്ന് ഫ്രാന്‍സിലെ ലേ ഹാവ്റെയിലേക്ക് കല്‍ക്കരിയുമായി പോകവേ തിയോഡോർ റോജർ എന്ന ജർമന്‍ കപ്പലുമായി കൂട്ടിയിടിച്ചാണു നന്റെസ് കപ്പൽ മുങ്ങിയത്.23 പേരുണ്ടായിരുന്ന കപ്പല്‍ ജീവനക്കാരില്‍ മൂന്നു പേര് മാത്രമാണു രക്ഷപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ലൈഫ് ബോട്ടുകൾ തെറിച്ചുപോയതാണു ജീവനക്കാരുടെ മരണത്തിനിടയാക്കിയത്.
മുങ്ങിയ കപ്പലിനെ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനങ്ങളുടെ അഭാവത്താല്‍ കപ്പലിനെ പൊക്കിയെടുക്കാനുള്ള ശ്രമമൊന്നും അന്നുണ്ടായില്ല. കപ്പല്‍ പിന്നീട് ചരിത്രത്തില്‍നിന്നുതന്നെ മാഞ്ഞുപോയി.മുന്‍ മിലിറ്ററി ഓഫീസറും മുങ്ങല്‍ വിദഗ്ധനുമായ ഡൊമനിക് റോബിന്‍സണ്‍, കടലിനടിയിൽ തകർന്നു കിടന്ന കപ്പലിൽനിന്നു ലഭിച്ച ഒരു തകരഷീറ്റില്നിന്നാണ് ഒന്നര നൂറ്റാണ്ട് മുന്‍പ് മുങ്ങിയ കപ്പലിന്റെ വിവരങ്ങൾ കിട്ടിയത്.
ക്യുനാർഡ് സ്റ്റെംഷിപ്പ് കമ്പനിയുടെ ലോഗോ തകരഷീറ്റിൽ കണ്ടതാണ് പഴയ കപ്പൽച്ചേതത്തിലേക്കു വെളിച്ചം വീശിയത്. സൂക്ഷ്മമായ പരിശോധനയില്‍ അത് എസ്എസ് നന്റെസ് കപ്പലിന്റേതാണെന്ന് അദ്ദേഹം കണ്ടെത്തി. ക്യുനാർഡ് സ്റ്റെംഷിപ്പ് കമ്പനി 1874ലാണ് നന്റെസ് കപ്പൽ പണിത് നീറ്റിലിറക്കിയത്. 240 അടിയാണ് കപ്പലിന്റെ നീളം. ഈ കണ്ടെത്തല്‍ സമുദ്ര പുരാവസ്തു ശാസ്ത്രത്തിനു വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.