ഇതരമതസ്ഥനെ വിവാഹം കഴിച്ച പെൺകുട്ടിയുടെ മരണാനന്തരചടങ്ങുകള്‍ നടത്തി കുടുംബം. പശ്ചിമബംഗാൽ നാദിയ ജില്ല ഷിബ്നിബാസ് ഗ്രാമത്തിലാണു സംഭവം.
ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിനിയായ പെണ്‍കുട്ടി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ച് മുസ്ലിം യുവാവിനെ വിവാഹം കഴിക്കുകയായിരുന്നെന്നു പറയുന്നു.
മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്ത മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിനു തുല്യമാണെന്നും അതിനാലാണ് അവളുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്നും കുടുംബം പറഞ്ഞു.
അടുത്തബന്ധുക്കള്‍ തല മുണ്ഡനം ചെയ്യുന്നതുള്‍പ്പെടെയുളള ആചാരങ്ങളോടെയാണ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രത്തില്‍നിന്നുള്ള പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു മരണാനന്തരചടങ്ങുകള്‍. പെണ്‍കുട്ടിയുടെ മാലയിട്ട ചിത്രവും ചടങ്ങില്‍ വച്ചിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും കുടുംബം കത്തിച്ചുകളയുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.