ബർഹാംപുർ: ഒഡീഷയിൽ കന്നുകാലി കടത്ത് ആരോപിച്ചു രണ്ടു ദളിതരെ ആൾക്കൂട്ടം മർദിച്ചു. ബാബുല നായക് (54), ബുലു നായക് (42) എന്നിവർക്കാണ് മർദനമേറ്റത്. ധാരാകോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖരിഖുമ്മ ഗ്രാമത്തിലെ ജഹാദയിലാണു സംഭവം.
ഇവരുടെ തല പാതി മുണ്ഡനം ചെയ്യുകയും മുട്ടുകുത്തി നടത്തിക്കുകയും പുല്ലുതീറ്റിക്കുകയും ഓടയിലെ മലിനജലം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽനിന്നു വ്യാപക പ്രതിഷേധമാണ് ഇതിനെതിരേ ഉയരുന്നത്.
ഹരിയോർ മേഖലയിൽനിന്നു രണ്ടു പശുക്കളെയും ഒരു കിടാവിനെയും ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെ ഗോ സംരക്ഷകരുടെ ഒരുസംഘം ഇവരെ പിടികൂടുകയും ആൾക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു.
ആൾക്കൂട്ടത്തിനിടയിൽനിന്ന് ഓടിരക്ഷപ്പെട്ട ഇവർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. തന്റെ മകളുടെ വിവാഹത്തിന് ആചാരപ്രകാരം സമ്മാനം കൊടുക്കാനാണ് പശുക്കളെ എത്തിച്ചതെന്ന് ബാബുല പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.