‘ചാണകം’ കൊണ്ട് പൊറുതിമുട്ടി പാതാളനാട്ടുകാര്‍; കുമിഞ്ഞു കൂടുന്ന ചാണകം എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍; ഒരു രാജ്യത്ത് ചാണകം ആഭ്യന്തര പ്രശ്‌നമാകുന്നതിങ്ങനെ…

പാലുല്‍പ്പാദനത്തില്‍ ലോകത്തെ മുന്‍നിരരാജ്യങ്ങളിലൊന്നാണ് നെതര്‍ലന്‍ഡ്. ചെറിയ രാജ്യമായിരുന്നിട്ടു കൂടി പാലിന്റെയും പാലുത്പന്നങ്ങളുടെയും കയറ്റുമതിയില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് ഓറഞ്ചിന്റെ നാട്ടുകാര്‍ക്കുള്ളത്.

അതേസമയം ഈ നേട്ടങ്ങള്‍ ഒരു വശത്തു പെരുകുമ്പോള്‍ തന്നെ ഇതേ മേഖല മൂലം വലിയൊരു പാരിസ്ഥിതിക പ്രതിസന്ധി കൂടി നേരിടുകയാണ് നെതര്‍ലന്‍ഡ്. 18 ലക്ഷം പശുക്കളാണ് നെതര്‍ലന്‍ഡില്‍ ഉള്ളത്.

ചാണകം ഇന്ധനമായോ മറ്റേതെങ്കിലും രീതിയിലോ വീണ്ടും ഉപയോഗിക്കാന്‍ രാജ്യം ശ്രമിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കു വഴിവച്ചിരിക്കുന്നത്. ഫാമുകളില്‍ ചാണകം കുമിഞ്ഞു കൂടിയതോടെ ഇത് അനധികൃതമായി പുറന്തള്ളുകയാണ് കര്‍ഷകര്‍.

സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്നു സ്ഥിതിചെയ്യുന്ന നെതര്‍ലന്‍ഡില്‍ ഇതോടെ ഫോസ്ഫറസ് മൂലം ഭൂഗര്‍ഭ ജലമലിനീകരണം വ്യാപകമാവുകയും അമോണിയ വര്‍ധിച്ചതിലൂടെ വായുമലിനീകരണം ഉയരുകയും ചെയ്യുകയാണ്. ഫോസ്ഫറസിന്റെയും അമോണിയയുടെയും നിയന്ത്രണത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് ലംഘിക്കപ്പെട്ടു കഴിഞ്ഞു.

പ്രശ്‌നം ഗുരുതരമാകുമെന്നു വ്യക്തമായതോടെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ചില നിര്‍ദ്ദേശങ്ങള്‍ നെതര്‍ലന്‍ഡിനു മുന്നില്‍ വച്ചിരിക്കുകയാണ്. രാജ്യത്തെ പശുക്കളുടെ എണ്ണത്തില്‍ 40 ശതമാനം കുറവു വരുത്തണമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാന നിര്‍ദ്ദേശം.

പത്ത് വര്‍ഷം കൊണ്ട് ഈ കുറവ് വരുത്തണണെന്നാണ് ആവശ്യം. ഈ സമയം കൊണ്ടു തന്നെ പശുക്കളുടെ ചാണകം സംസ്‌കരിച്ച് വിവിധ രീതിയില്‍ പുനരുപയോഗം ചെയ്യാന്‍ രാജ്യം തയ്യാറാകണമെന്നും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പറയുന്നു.

രാജ്യത്തെ ക്ഷീരകര്‍ഷകരില്‍ 80 ശതമാനം പേരും അനുവദനീയമായതിലും അധികം ചാണകം ഉത്പാദിപ്പിക്കുന്നവരാണ്. അതു കൊണ്ടു തന്നെ ഒരു ഭഗീരഥ പ്രയത്‌നത്തിലൂടെ മാത്രമെ നിലവിലെ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തിന് കരകയറാനാകൂ. മറ്റു രാജ്യങ്ങളില്‍ ചാണകം വളമായി ഉപയോഗിക്കാന്‍ ആവശ്യക്കാരേറുമ്പോഴാണ് ഇവിടെ ഇത്തരം ഒരു അവസ്ഥ എന്നതാണ് കൗതുകകരം.

Related posts