മധുര: സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലുമുള്ള പൊതുചർച്ച തുടങ്ങി. പാർട്ടി സ്വയം വളരണമെന്നാണ് പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതുകൊണ്ട് പാർട്ടി ദുർബലപ്പെടരുത്.
വിവിധ സംസ്ഥാനങ്ങളിൽ സംഘടനാശക്തി പാർട്ടി സ്വയം വർധിപ്പിക്കണമെന്നാണ് നിർദേശം. ഇതിൻമേലുള്ള ചർച്ചയാണ് നടക്കുന്നത്.
കേരളത്തിൽനിന്ന് എട്ടുപേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്. ചർച്ചയിൽ കേരളത്തിന് 46 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്.
.കെ. ബിജു, കെ.കെ.രാഗേഷ്, പി.എ. മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, ഡോ. ടി.എൻ. സീമ, എം. അനിൽകുമാർ, ജെയ്ക്ക് സി.തോമസ് അടക്കമുള്ളവരാണ് ചർച്ചയുടെ ഭാഗമാകുന്നത്. വിവിധ സംസ്ഥാന കമ്മിറ്റികളുടെ ഗ്രൂപ്പ് ഡിസ്കഷൻ ഇന്നലെ പൂർത്തിയായി.
ഇന്ന് വൈകുന്നേരം അഞ്ചിന് ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കും, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ എന്നിവർ സെമിനാറിൽ പങ്കെടുക്കും.ആറിനാണ് പുതിയ ജനറൽ സെക്രട്ടറിയെയും കേന്ദ്ര കമ്മിറ്റിയെയും പോളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുക്കുന്നത്.