മഞ്ചേരി: യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ഭർത്താവിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചുടലപ്പറന്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീൻ എന്ന ബാബു (44) വിനെയാണ് ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്.
2017 ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം. ചാരിത്ര്യശുദ്ധിയിലുള്ള സംശയം മൂലം ആദ്യഭാര്യയായ റഹീന (30)യെ പ്രതിയുടെ ഉടമസ്ഥതയിൽ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ രണ്ടിനും 4.45നും ഇടയിലാണ് സംഭവം. കശാപ്പുശാലയിൽനിന്ന് ഇറച്ചിക്കടയിലേക്ക് മാംസം കൊണ്ടുപോകാനെത്തിയ ജീവനക്കാരാണു മൃതദേഹം ആദ്യം കാണുന്നത്.
കൊല നടത്തിയ ശേഷം മൃതദേഹത്തിൽനിന്ന് 36.43 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന പ്രതി കോയന്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ കറങ്ങി താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങവേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2017 ജൂലൈ 25നാണ് പ്രതി അറസ്റ്റിലായത്
പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. ഷാജു 41 സാക്ഷികളെ കോടതി മുന്പാകെ വിസ്തരിച്ചു. 66 രേഖകളും 33 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലെയ്സണ് ഓഫീസർമാരായ പി. അബ്ദുൾ ഷുക്കൂർ, ഷാജിമോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. താനൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി. അലവിയാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരം വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.ഇതിനു പുറമേ 404 വകുപ്പ് പ്രകാരം മൃതദേഹത്തിൽനിന്ന് ആഭരണങ്ങൾ കവർന്നതിന് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷയുണ്ട്.
പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധികതടവും അനുഭവിക്കണം. പ്രതി പിഴയടയ്ക്കുന്നപക്ഷം തുക കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സുബൈദയ്ക്ക് നൽകണം. ഇതിനു പുറമെ സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് റഹീനയുടെ മകനും മാതാവിനും നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്കു നിർദേശം നൽകി.